ഡബ്ലിന്‍ : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അയര്‍ലണ്ടിലാകെ അടുത്ത ആഴ്ചയോടെ വിന്റര്‍ കടുക്കുമെന്ന് സൂചന നല്‍കി മെറ്റ് ഏറാന്‍. തെക്കുപടിഞ്ഞാറന്‍ വായുപ്രവാഹത്തിന്റെ സാന്നിധ്യമാണ് അയര്‍ലണ്ടില്‍ ന്യൂനമര്‍ദ്ദമുണ്ടാക്കുന്നത്.കടുത്ത തണുപ്പും അനുഭവപ്പെട്ടേയ്ക്കാം.
ഡിസംബർ മാസം മുതലാണ് ,കാലാവസ്ഥാ ക്രമത്തിൽ വിന്റർ തുടങ്ങുന്നത്.എന്നാൽ വിന്ററിന് സമാനമായ അവസ്ഥയിലേയ്ക്ക് ഒക്ടോബർ മുതൽ ഈ വർഷം അയർലണ്ട് പ്രവേശിക്കുന്നുവെന്നാണ് കാലാവസ്ഥാ സൂചനകൾ.ഗേലിക് കലണ്ടറില്‍, ശീതകാലം അല്ലെങ്കില്‍ Geimhreadh, നവംബര്‍ 1-ന് ഹാലോവീനിന്റെ പിറ്റേന്നാണ് (അയര്‍ലണ്ടില്‍ ഇതിനെ സംഹെയ്ന്‍ എന്ന് വിളിക്കുന്നു) ആരംഭിക്കുന്നത്.
ഉയര്‍ന്ന മര്‍ദ്ദം അയര്‍ലണ്ടിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ഒക്ടോബറിൽ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.സീസണിലെ സാധാരണ താപനിലയേക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി കൂടുതലായിരിക്കും ചൂടെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.ഒക്ടോബര്‍ ഏഴു മുതല്‍ 13വരെയുള്ള ആഴ്ചയിലാകും അയര്‍ലണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെടുക. അതിന്റെ ഫലമായി എല്ലാ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്..
ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 20 വരെ സ്ഥിതി മാറും.പടിഞ്ഞാറന്‍ വായുപ്രവാഹമെത്തുന്നതോടെ അറ്റ്ലാന്റിക്കില്‍ നിന്ന് അയര്‍ലണ്ടിലേക്ക് ന്യൂനമര്‍ദ്ദമെത്താനുള്ള സാധ്യത തെളിയും.പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടാക്കും.ശരാശരിയോ അതിലും അല്‍പ്പം കൂടുതലോ ആയിരിക്കും മൂന്നാം ആഴ്ചയിലെ താപനില.
ഇന്ന് ബുധനാഴ്ച സൂര്യപ്രകാശവും പരക്കെ മഴയുമുള്ള ദിവസമായിരിക്കും .11 മുതല്‍ 15 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയും പ്രതീക്ഷിക്കാം.വ്യാഴാഴ്ച 14 മുതല്‍ 16 ഡിഗ്രി വരെ ഉയര്‍ന്ന താപനില അനുഭവപ്പെടും. കിഴക്കന്‍ തീരങ്ങളില്‍ നേരിയ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.