ഫ്ളോറിഡ: ഇയാൻ കൊടുംകാറ്റിൽ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ഫ്‌ളോറിഡയിൽ സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അവിടേക്കു പോകും.
ഫെമ ആസ്ഥാനത്തു ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ബൈഡൻ, ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസന്റിസുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്നു പറഞ്ഞു.
ബന്ധങ്ങൾ എങ്ങിനെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിൽ പ്രസിഡന്റ് ആദ്യം അസ്വസ്ഥനായി. പിന്നീട് അദ്ദേഹം പറഞ്ഞു: "തീർത്തും അപ്രസക്തമായ ചോദ്യമാണത്. എങ്കിലും ഞാൻ പറയാം. വാസ്തവത്തിൽ ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധം തന്നെയാണുള്ളത്.
"മൂന്നു നാലു പ്രാവശ്യം ഞങ്ങൾ സംസാരിച്ചു. ഉടൻ പ്രതികരണം ഉണ്ടായതിനു അദ്ദേഹം എന്നോട് നന്ദി പറഞ്ഞു. എന്നെ അഭിനന്ദിച്ചു. സന്തുഷ്ടി പ്രകടിപ്പിച്ചു. രാഷ്ട്രീയ ഭിന്നതകൾക്കു ഇവിടെ പ്രസക്തിയില്ല. ഇവിടെ നമ്മൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കയാണ്. വീടുകളും. അത്ര തന്നെ.
"അമേരിക്ക ഇങ്ങിനെയാണ്. കഷ്ടത ഉണ്ടാവുമ്പോൾ എല്ലാം മറന്നു നമ്മൾ ഒന്നിക്കും. സേവനം അനുഷ്‌ഠിക്കാൻ തയാറുള്ളവരുടെ രാജ്യം. നമ്മൾ ഒരൊറ്റ ടീമായി നിന്ന് ഇതിനെ നേരിടും. ഒരൊറ്റ അമേരിക്ക."
"മരണ നിരക്ക് കൃത്യമായി ലഭ്യമല്ല. ആദ്യം കിട്ടുന്ന കണക്കു വച്ചു നോക്കുമ്പോൾ വളരെ വലുതായിരിക്കും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മാരകമായ കൊടുംകാറ്റാണിത്."
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കേന്ദ്ര സഹായം ത്വരിതപ്പെടുത്തിയിട്ടുണ്ട് ബൈഡൻ. ഷാർലറ്റി, കോളിയർ, ഡെസോട്ടോ, ഹാർഡി, ഹിൽസ്ബറോ, ലീ, മനാറ്റീ, പിനെലാസ്, സരസോട്ട കൗണ്ടികൾക്കു കേന്ദ്ര സഹായം ലഭിക്കും.
ദശലക്ഷക്കണക്കിനു ലിറ്റർ വെള്ളവും ഭക്ഷണവും ജനറേറ്ററുകളും മറ്റും ഫ്‌ളോറിഡയിൽ എത്തിച്ചു. നികുതി അടയ്ക്കാനുള്ള അവസാന തീയതി കാറ്റിന്റെ കെടുതി ഉണ്ടായവർക്കു സെപ്റ്റംബർ 23ൽ നിന്ന് 2023 ഫെബ്രുവരി 15 ലേക്കു നീട്ടി.
വീടുകൾ നന്നാക്കാൻ ഫെഡറൽ ഗവൺമെന്റ് $37,900 ഡോളർ നൽകും. വസ്തുവകകൾ നഷ്ടപ്പെട്ടവർക്കും അതേ തുക കിട്ടും. ബൈഡൻ വരുന്ന കാര്യം തനിക്കു അറിയില്ലെന്ന് ഫ്‌ളോറിഡ ഗവർണർ റോൺ ഡിസന്റിസ് പറഞ്ഞു. ഫെമ വരുന്നത് അറിയാം. ഈ കൊടുംകാറ്റ് മുൻപൊരിക്കലും കാണാത്തതാണ്. "അത് നമ്മുടെ സംസ്ഥാനത്തിന്റെ അതിപ്രധാനമായ ഒരു ഭാഗം മാറ്റിക്കളഞ്ഞു. ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് തീരാത്ത അടിയന്തര പരിശ്രമങ്ങൾ ഇവിടെ ആവശ്യമാണ്. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ തന്നെ വേണ്ടി വരും.