വാഷിംഗ് ടൺ: ട്രംപ് ഭരണകൂടത്തിൽ നിന്നു ലഭിക്കേണ്ടിയിരുന്ന ചില ഔദ്യോഗിക രേഖകൾ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു നാഷനൽ ആർകൈവ്സ് ആൻഡ് റെക്കോർഡ്‌സ് അഡ്മിനിസ്ട്രേഷൻ (നാറാ). യു എസ് ഹൗസിന്റെ ഓവർസൈറ്റ് കമ്മിറ്റിക്കു എഴുതിയ കത്തിലാണ് അവർ ഇക്കാര്യം പറയുന്നത്.
അടിയന്തരമായി ഇക്കാര്യം അന്വേഷിക്കാൻ സെപ്തംബർ 13നു കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ബി. മലോണി നാറയോട് നിർദേശിച്ചിരുന്നു. നാറാ ആക്ടിങ് ആക്ടിവിസ്റ് ഡെബ്ര സ്റ്റീഡിൽ വോൾ പറഞ്ഞു: "ഉത്തരവാദിത്തം കണ്ടെത്താൻ എളുപ്പ വഴിയില്ലെങ്കിലും ഞങ്ങളുടെ കൈയിൽ എത്തിച്ചേരേണ്ടതെല്ലാം വന്നിട്ടില്ല എന്നതു ഞങ്ങൾക്ക് ഉറപ്പുണ്ട്."
ട്രംപിനു മത്സരിക്കണം
അതേ സമയം, ഡൊണാൾഡ് ട്രംപ് തന്റെ പഴയ ജോലി വീണ്ടും ആഗ്രഹിക്കുന്നുവെന്നും 2024ൽ അദ്ദേഹം ഉറപ്പായും പ്രസിഡന്റ് സ്ഥാനാർത്ഥിയാവുമെന്നും 2016 ലെ പ്രചാരണ മേധാവി ആയിരുന്ന കെല്ലിയൻ കോൺവെ പറഞ്ഞു. സി ബി എസിനോട് ഇക്കാര്യം അവർ സ്ഥിരീകരിച്ചു. "അതെ അദ്ദേഹം മത്സരിക്കാൻ ആഗ്രഹിക്കുന്നു."
ഏതാനും ആഴ്ചകൾക്കുള്ളിൽ ട്രംപിന്റെ പ്രഖ്യാപനം ഉണ്ടാവും. എന്നാൽ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തു നില്ക്കാൻ താൻ നിർദേശിച്ചെന്നു അവർ പറഞ്ഞതായി 'ബിസിനസ് ഇൻസൈഡർ' റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് പ്രചാരണത്തിന്റെ തിരക്കിലാണ്.
പ്രസിഡന്റ് ബൈഡനെ സ്വന്തം പാർട്ടിക്കു തന്നെ വേണ്ടാത്ത അവസ്ഥയാണെന്നു കോൺവെ പറഞ്ഞു. എന്നാൽ ബൈഡനും ട്രംപും ഏറ്റുമുട്ടിയാൽ ബൈഡനു വിജയം ഉറപ്പാണെന്നു നിരവധി അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നു. ബൈഡന്റെ വിജയം ഉറപ്പാക്കുന്നതു ട്രംപിനെതിരായ ജനവികാരമാണ്. അടുത്തിടെ ന്യു യോർക്ക് ടൈംസ് പോളിങ്ങിലും അത് വ്യക്തമായി.
ബൈഡൻ മത്സരിക്കാൻ പുറപ്പെട്ടാൽ പാർട്ടിയിൽ അധികം എതിർപ്പുണ്ടാവില്ല. പ്രസിഡന്റിനെതിരെ പ്രൈമറികളിൽ ആരും മത്സരിക്കാറില്ല.