ഡബ്ലിന്‍ : വിന്ററില്‍ രാജ്യത്ത് വൈദ്യുതി മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ഉറപ്പ് പറയാന്‍ കഴിയില്ല. എന്നാൽ ബിൽ തുക അടച്ചില്ലെന്നതിന്റെ പേരിൽ എല്ലാ വിഭാഗം ജനങ്ങള്‍ക്കുംവൈദ്യുതി തടസ്സപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.ഊര്‍ജ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഉപഭോഗം കുറയ്ക്കാന്‍ ശ്രമമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രി പെയ്ഡ് ഉപഭോക്താക്കളെയും സഹായിക്കും
വിന്ററില്‍ പ്രി പെയ്ഡ് ഉപയോക്താക്കളുടെ വൈദ്യുതി താരിഫ് വിച്ഛേദിക്കില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു.വൈദ്യുതി ബില്ലടയ്ക്കാന്‍ വിഷമിക്കുന്നവരുടെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും എനര്‍ജി താരിഫ് വിച്ഛേദിക്കുന്നത് ശരിയായ നടപടിയാകില്ല. ഇക്കാര്യത്തില്‍ ഊര്‍ജ്ജ ദാതാക്കളുമായും റഗുലേറ്ററുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.ഊര്‍ജ്ജത്തെ സംബന്ധിച്ചിടത്തോളം അടുത്ത വര്‍ഷം വെല്ലുവിളി നിറഞ്ഞതായിരിക്കും.അതുകൊണ്ടാണ് വിന്റ് എനര്‍ജിയെക്കുറിച്ച് ഗൗരവമായി സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അയര്‍ലണ്ടില്‍ വൈദ്യുതിയ്ക്കും ഗ്യാസിനും വില നിയന്ത്രണം ഉണ്ടാകുമോയെന്ന് വ്യക്തമാക്കാനും മാര്‍ട്ടിന്‍ തയ്യാറായില്ല.
പ്രതിപക്ഷ വിമര്‍ശനം
അതിനിടെ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസുകള്‍ വഴി 1,80,000 പേ-ആസ്-യു-ഗോ ഉപഭോക്താക്കളെ സഹായിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ടിഡി മിക്ക് ബാരി പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പരിഗണനയാണ് നല്‍കേണ്ടതെന്നും അടുത്ത ആഴ്ച ഡെയിലില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ബാരി പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയുടെ ധനകാര്യ വക്താവ് ഗെഡ് നാഷും സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ചു.ഒരു പ്രി പെയ്ഡ് ഉപഭോക്താവ് സപ്ലിമെന്ററി വെല്‍ഫെയറിന് അപേക്ഷിക്കാന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസറെ സമീപിക്കണമെന്നത് ശരിയല്ല.അതിലും ഭേദം അവരുടെ കണക്ഷന്‍ വിച്ഛേദിക്കുന്നതാണെന്നും മിസ്റ്റര്‍ നാഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 11മില്യണ്‍ യൂറോയുടെ ബജറ്റ് പായ്ക്കേജ് ഊര്‍ജ്ജ വില വര്‍ധനവിന്റെ എല്ലാ ആഘാതങ്ങളും പരിഹരിക്കനുദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിന്‍ ഫെയ്നുമായി സ്ഥിരം ശത്രുതയില്ല
ഭാവിയില്‍ സിന്‍ ഫെയ്‌നും ഫിനാഫാളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത മീഹോള്‍ മാര്‍ട്ടിന്‍ തള്ളിക്കളഞ്ഞില്ല.അതൊക്കെ ഇലക്ഷന് ശേഷമുള്ള കാര്യങ്ങളാണ്.സിന്‍ ഫെയ്‌നിന്റെ സാമ്പത്തിക പദ്ധതികള്‍,യൂറോപ്യന്‍ യൂണിയനോടുള്ള എതിര്‍പ്പ് എന്നിവ ഉള്‍പ്പടെയുള്ള നയങ്ങളോട് വിയോജിപ്പുണ്ട്.
എന്നിരുന്നാലും, ഫിന ഫാളിന് ആരോടും സ്ഥിരം ശത്രുതയില്ല. ഫിന ഗേലും ലിയോ വരദ്കറുമായി കൂട്ടുചേര്‍ന്നതിനെ മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.സിന്‍ ഫെയ്‌നെതിരെ തത്ത്വാധിഷ്ഠിത എതിര്‍പ്പില്ലെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി.അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഫിന ഫാളിനെ നയിക്കുന്നത് താനായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.