വാഷിംഗ് ടൺ: ഹിലരി ക്ലിന്റൺ 2024 ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ സാധ്യതയുണ്ടെന്നു ബിൽ ക്ലിന്റന്റെ തിരഞ്ഞെടുപ്പു തന്ത്രം ആവിഷ്കരിച്ച ഡിക്ക് മോറിസ് പറയുന്നു. അതിന്റെ ആദ്യ സൂചനയാണ് പ്രസിഡന്റ് ബൈഡന്റെ കുടിയേറ്റ നയത്തെ അവർ വിമർശിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശകലനം.
അഭയാർത്ഥി പ്രവാഹം വർധിപ്പിച്ച ബൈഡന്റെ 'തുറന്ന അതിർത്തി' നയം അമേരിക്കയിൽ ആർക്കും വേണ്ട എന്നാണു കഴിഞ്ഞ ദിവസം ഹിലരി പറഞ്ഞത്. ഇടതുപക്ഷ ചായ്‌വുള്ള നിലവിലെ ഭരണം നാടു മുടിച്ചെന്നു ചൂണ്ടിക്കാട്ടി മിതവാദിയായി രംഗപ്രവേശം ചെയ്യാനാണ് അവരുടെ നീക്കമെന്നു മോറിസ് പറയുന്നു.
ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കു ഹൗസും സെനറ്റും നഷ്ടമാകുമെന്നും അപ്പോൾ ആ വിമർശനത്തിനു പ്രസക്തി ഏറുമെന്നും അവർ കരുതുന്നു.
"ഇതെല്ലാം പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള ആഗ്രഹത്തിന്റെ സൂചനയാണ്," മോറിസ് ഡബ്ലിയു എ ബി സി റേഡിയോയിൽ പറഞ്ഞു. ബിൽ ക്ലിന്റൺ 1992ൽ പിന്തുടർന്ന അതേ തന്ത്രമാണിത്. അന്ന് അത് ആവിഷ്കരിച്ചതു താൻ ആയിരുന്നു.
"ബില്ലിന്റെ പുസ്തകം പൊടി തട്ടിയെടുക്കയാണ് ഹിലരി."
ഫ്‌ളോറിഡ ഗവർണർ റോൺ ഡിസന്റിസ് അഭയാർത്ഥികളെ വിമാനത്തിൽ കയറ്റി മാർത്താസ് വിൻയാഡിലേക്കു അയച്ചതിനെ മനുഷ്യക്കടത്ത് എന്നാണ് ഹിലരി വിശേഷിപ്പിച്ചത്. "എന്നാൽ ഭരണകൂടങ്ങളും രാജ്യങ്ങളും പ്രവർത്തിക്കുന്നത് എങ്ങിനെയെന്ന് അറിയാവുന്ന ആർക്കും തുറന്ന അതിർത്തികൾ എന്ന ആശയത്തോട് മതിപ്പില്ല."
വീണ്ടും മത്സരിക്കില്ല എന്നു ബൈഡൻ തീരുമാനിച്ചാൽ മാത്രമേ ഹിലരി രംഗത്തു വരൂ എന്നാണ് നിഗമനം. നിലവിലുള്ള പ്രസിഡന്റിന് എതിരെ പാർട്ടിയിൽ മത്സരം ഉണ്ടാവാറില്ല.
ബൈഡൻ പിന്മാറിയാൽ ഡെമോക്രാറ്റുകൾക്കു ഇടത്തോട്ട് ചാഞ്ഞു നിൽക്കുന്ന കലിഫോണിയ ഗവർണർ ഗവിൻ ന്യൂസം, സോഷ്യലിസ്റ്റ് ബെർണി സാന്ഡേഴ്സ്, ന്യു യോർക്ക് റെപ്. അലക്സാൻഡ്രിയാ ഒകാഷ്യോ-കോർട്ടസ് (എ ഓ സി) തുടങ്ങിയവർ ആയിരിക്കും രംഗത്തു വരിക. അപ്പോഴാണ് മിതവാദിയായ സ്ഥാനാർത്ഥിക്ക് പ്രസക്തി ഉണ്ടാവുക.
ബരാക്ക് ഒബാമയോട് പ്രൈമറികളിൽ തോറ്റു 2008ൽ പാർട്ടി നോമിനേഷൻ നഷ്ടപ്പെട്ട ഹിലരി 2016ൽ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോടു തോറ്റു. ആ നിലയ്ക്ക് 2024ൽ മൂന്നാമത്തെ ശ്രമം ആയിരിക്കും. യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന മോഹം അവർ കത്ത് സൂക്ഷിക്കുന്നു എന്നാണ് മോറിസ് കരുതുന്നത്.