ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ആരോഗ്യ രംഗവും ആശുപത്രികളും വിന്ററില്‍ കടുത്ത പ്രതിസന്ധി നേരിടുമെന്ന മുന്നറിയിപ്പുമായി ഐ എന്‍ എം ഒ. ഇതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയതായി സെപ്തംബറിലെ ട്രോളിയുടെ ഉയര്‍ന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും സംഘടന ഓര്‍മ്മപ്പെടുത്തുന്നു.
കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശനം നേടിയ 555 രോഗികള്‍ക്കാണ് ആശുപത്രിയില്‍ ബെഡ് ലഭിക്കാതെ പോയത്.അത്യാഹിത വിഭാഗത്തില്‍ 482 രോഗികളുണ്ട്. 73 പേര്‍ മറ്റു വാര്‍ഡുകളിലാണ്. 2019ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയാണിത്.കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ട്രോളികളില്‍ 74 പേരാണുണ്ടായിരുന്നത്.
രാജ്യത്ത് ഈ മാസം 10,515 രോഗികള്‍ ട്രോളികളില്‍ എത്തിയതായി സംഘടന പറയുന്നു. 2019 സെപ്തംബറില്‍ 10,641 രോഗികളാണ് ട്രോളിയില്‍ കഴിഞ്ഞത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്ക് (1382), കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ (1260),യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഗാല്‍വേ (1032), സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ (790), ലെറ്റര്‍കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ (666) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
ഇത് വിനാശകരമായ സൂചനയാണെന്ന് ഐ എന്‍ എം ഒ ചൂണ്ടിക്കാട്ടുന്നു.രോഗികളുടെ എണ്ണം കൂടുമെന്നതിനാല്‍ ആശുപത്രികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ മുന്നറിയിപ്പ് നല്‍കുന്നു.നഴ്‌സുമാരും രോഗികളും ഒരുപോലെ സുരക്ഷിതമല്ലാതാകുന്ന സ്ഥിതിയാണ്. സര്‍ക്കാരിന് വ്യക്തമായ വിന്റര്‍ പ്ലാന്‍ ഇല്ലെന്നാണ് മനസ്സിലാകുന്നതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.
‘തിരക്കേറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നഴ്സുമാരെ പൂര്‍ണ്ണമായും നിരാശരാക്കുന്നതാണ്. റിക്രൂട്ട്മെന്റ്-റിടെന്‍ഷന്‍ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
ഈ ആഴ്ച മാത്രം ഡബ്ലിനിലെ ഒരു വലിയ ടീച്ചിംഗ് ഹോസ്പിറ്റലില്‍, തിരക്കേറിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഒരു ഡസനോളം നഴ്സുമാര്‍ രാജി നോട്ടിസ് നല്‍കിയിട്ടുണ്ട്. അമിതമായ ജോലിഭാരവും ജോലിസ്ഥലത്തെ ദുരുപയോഗവുമെല്ലാം നഴ്സുമാരെ നിരാശയുടെ പടുകുഴിയിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് അവിടെ അംഗങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് ബോധ്യപ്പെട്ടതാണെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.അവിടെയെത്തുന്ന രോഗികള്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയാണ് നേരിടേണ്ടി വരുന്നത്.