ഏഥന്‍സ്: ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി 22 പേര്‍ മരിച്ചു. ഗ്രീസിലെ ലെസ്ബോസ് ദ്വീപിനു സമീപമുണ്ടായ ആദ്യ അപകടത്തില്‍ ആഫ്രിക്കന്‍ വംശജരായ 16 സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് കണ്ടെടുത്തത്.തുര്‍ക്കി തീരത്തുനിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പെട്ടത്. ഒമ്പതുപേരെ രക്ഷപ്പെടുത്തി. 15 പേരെയെങ്കിലും കണ്ടെത്താനുണ്ട്.
ഗ്രീസിലെ പൊലോപോണീസ് ഉപദ്വീപിനു സമീപമായിരുന്നു രണ്ടാമത്തെ അപകടം. ഇതില്‍ അഞ്ചുപേര്‍ മരിച്ചതായാണ് സ്ഥിരീകരണം. കാറ്റില്‍പ്പെട്ട ബോട്ട് പാറക്കെട്ടിലിടിച്ച് തകരുകയായിരുന്നു. ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് നൂറോളം അഭയാര്‍ഥികള്‍ ഇതിലുണ്ടായിരുന്നു എന്നാണ് സൂചന. 80 പേരെ രക്ഷപ്പെടുത്തി.
രണ്ട് അപകടങ്ങളിലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇരട്ട അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ തുര്‍ക്കി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രീസ് ആവശ്യപ്പെട്ടു. ഈവര്‍ഷം ഇതുവരെ ഒന്നര ലക്ഷത്തിലേറെ പേര്‍ തുര്‍ക്കി വഴി ഗ്രീസിലേക്ക് കടല്‍മാര്‍ഗം എത്തിച്ചേരാന്‍ശ്രമിച്ചതായാണ് കണക്ക്. അതേസമയം, അഭയാര്‍ഥികളെ മനുഷ്യത്വമില്ലാതെ കൈകാര്യം ചെയ്യുന്ന ഗ്രീസിന്റെ നടപടി ഈജിയന്‍ കടലിടുക്കിനെ ശവപ്പറമ്പാക്കി മാറ്റുകയാണെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്.