വാഷിംഗ് ടൺ: വിദ്യാർത്ഥികളുടെ വായ്‌പയിൽ ലക്ഷക്കണക്കിനു ഡോളർ എഴുതിത്തള്ളാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം കോടതി തൽക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ നൽകിയ അപേക്ഷയിൽ യുഎസ് സർക്യൂട്ട് അപ്പീൽ കോടതിയുടേതാണ് വിധി.
ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കൽ നടപ്പാക്കാം എന്നാണ് ബൈഡൻ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യൺ അമേരിക്കൻ പൗരന്മാർ അപേക്ഷിച്ചിട്ടുണ്ട്. എട്ടു മില്യൺ ആളുകൾക്കു സ്വാഭാവികമായി കിട്ടുന്ന ഇളവിന് മറ്റുള്ളവർ അപേക്ഷ നൽകണം.
പ്രതിവർഷം 125,000 ഡോളറിൽ താഴെ മാത്രം വരുമാനമുള്ളവർക്കു 10,000 ഡോളർ വരെ വായ്പ ഏഴുതിത്തള്ളും എന്നാണ് ബൈഡൻ പ്രഖ്യാപിച്ചിരുന്നത്. വർഷം തോറും 250,000 ഡോളറിൽ താഴെ മാത്രം വരുമാനമുള്ള വീടുകളിലും പെൽ ഗ്രാന്റ് ഉള്ളവർക്കും ഈ ഇളവ് ലഭിക്കും.
അർകൻസൊ, അയോവ, കൻസാസ്, മിസൂറി, നെബ്രാസ്‌ക, സൗത്ത് കരലിന എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിക്കെതിരെ നീങ്ങിയത്. വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് അധികാരം മറികടന്നുവെന്നും കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്നും അവർ വാദിച്ചു.
"അത് ഭരണഘടനാ വിരുദ്ധമാണ്. റദ്ദാക്കണം," അവർ ആവശ്യപ്പെട്ടു. വായ്പയെടുത്തവർക്കു കോവിഡ് മഹാമാരി മൂലം വന്ന നഷ്ടങ്ങൾക്കു വിദൂരമായ നഷ്ടപരിഹാരം പോലും ആവുന്നില്ല ഈ പദ്ധതി.
വ്യാഴാഴ്ച സെന്റ് ലൂയിസിൽ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ഹെൻറി ഓട്രി ഈ അപേക്ഷ തള്ളിയിരുന്നു. സംസ്ഥാനങ്ങൾ അവർക്ക് ഈ പരാതിയുമായി വരാനുള്ള ന്യായം തെളിയിച്ചിട്ടില്ലെന്നു കോടതി പറഞ്ഞു.
ആ തീർപ്പു വന്നു മണിക്കൂറുകൾക്കകം സംസ്ഥാനങ്ങൾ അപ്പീൽ പോയി. പദ്ധതി നടപ്പാക്കുന്നതിന് സ്റ്റേയും ആവശ്യപ്പെട്ടു.
നേരത്തെ, വ്യാഴാഴ്ച, പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ടു വിസ്കോൺസിനിൽ നിന്നുള്ള നികുതിദായകരുടെ ഗ്രൂപ് നൽകിയ അപേക്ഷ സുപ്രീം കോടതി ജസ്റ്റിസ് ആമി കോണി ബറേറ്റ് തള്ളിയിരുന്നു. സുപ്രീം കോടതിയിൽ യാഥാസ്ഥിതിക ഭൂരിപക്ഷം ഉറപ്പിക്കാൻ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ അവസാനമായി നിയമിച്ച ജസ്റ്റിസ് ആണ് ബറേറ്റ്.