വാഷിംഗ് ടൺ: അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ ശ്രമിക്കുന്നവർ കാലുവാരികൾ ആണെന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു. തന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് കൂടി 'കൂറില്ലാത്തവരുടെ' പട്ടികയിൽ ഉണ്ടെങ്കിലും മത്സരിക്കാനുള്ള കടുത്ത ആഗ്രഹമുള്ള ട്രംപ് എതിർക്കുന്നവരെ ഒതുക്കുമെന്ന സൂചന നൽകാൻ മടിച്ചില്ല.
"ഞാൻ മത്സരിച്ചാൽ മത്സരിക്കില്ലെന്നു അവരിൽ പലരും പറഞ്ഞിരുന്നു," ഫോക്സ് ന്യൂസ് റേഡിയോയിൽ ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. "അത് ശരിയാകുമോ എന്ന് നോക്കാം. അവർ മത്സരിച്ചാൽ എന്റെ കാലു വാരുന്ന ഏർപ്പാടാവും അത്."
പോളിംഗിൽ തനിക്കു 40--50% മുൻതൂക്കമുണ്ടെന്നു ട്രംപ് അവകാശപ്പെട്ടു. മത്സരിക്കണമോ എന്ന് അടുത്തു തന്നെ പ്രഖ്യാപിക്കും. മൈക്ക് പെൻസിനു പുറമെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, യു എന്നിലെ മുൻ അംബാസഡർ നിക്കി ഹേലി തുടങ്ങിയവർ റിപ്പബ്ലിക്കൻ നോമിനേഷൻ ആഗ്രഹിക്കുന്നവരാണ്. "ആദർശ നിഷ്ടയില്ലാതെ വെറുതെ കൈയ്യടി വാങ്ങാൻ" നടക്കുന്നവരെ സൂക്ഷിക്കണമെന്നു ട്രംപിനെ ഉദ്ദേശിച്ചു പെൻസ് അടുത്തയിടെ പറഞ്ഞു.
ജനുവരി 6 നു ജോ ബൈഡന്റെ വിജയം കോൺഗ്രസിൽ അംഗീകരിക്കുന്ന ചുമതലയിൽ നിന്നു വിട്ടു നിൽക്കാൻ വിസമ്മതിച്ചതു മുതൽ ട്രംപിന്റെ ശത്രുവായതാണ് പെൻസ്. അദ്ദേഹത്തെ വധിക്കാൻ ക്യാപിറ്റോളിൽ ഇരച്ചു കയറിയ ട്രംപിന്റെ അണിയായികൾ ശ്രമിച്ചെന്ന ആരോപണവുമുണ്ട്.
കലാപം അന്വേഷിക്കുന്ന കോൺഗ്രസ് സമിതി ട്രംപിനോടു നവംബർ 14 നു ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ പ്രസംഗം നടത്തി അദ്ദേഹം ഇറങ്ങിപ്പോകും എന്നാണ് കരുതപ്പെടുന്നത്.