വാഷിംഗ് ടൺ: യുഎസ് ഒരു ക്രിസ്ത്യൻ രാജ്യമായി മാറണമെന്നു ഈ രാജ്യത്തു ജീവിക്കുന്ന 45% പേർ കരുതുന്നുവെന്നു പ്യു റിസർച് സെന്റർ നടത്തിയ സർവേയിൽ കാണുന്നു. അതിലേറെ ആളുകളുടെ കാഴ്ചപ്പാട് യുഎസ് ക്രിസ്ത്യൻ രാജ്യമായി തന്നെയാണു സ്ഥാപിച്ചത് എന്നാണ്.
എന്നാൽ പള്ളികളും മറ്റു ആരാധനാലയങ്ങളും രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കണമെന്നും ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. അവിടെയൊന്നും സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന നടപടികൾ
ഉണ്ടാവാൻ പാടില്ല.
"പത്തു മുതിർന്ന യുഎസ് പൗരന്മാരിൽ ആറു പേർ പറയുന്നത് രാജ്യം സ്ഥാപിച്ചവർ ഇതൊരു ക്രിസ്ത്യൻ രാജ്യമാവണം എന്ന് ആഗ്രഹിച്ചു എന്നാണ്," പ്യു റിപ്പോർട്ടിൽ പറയുന്നു. അക്കൂട്ടത്തിൽ 70% ക്രിസ്ത്യാനികളും ഉണ്ട്.
"മുതിർന്ന യുഎസ് പൗരന്മാരിൽ 45% ഇതൊരു ക്രിസ്ത്യൻ രാജ്യമാവണം എന്ന് അഭിപ്രായപ്പെടുന്നു. മൂന്നിലൊന്നു പേർ പറയുന്നത് യുഎസ് ക്രിസ്ത്യൻ രാജ്യം തന്നെ എന്നാണ്." ക്രിസ്തു മതമാണ് യുഎസിന്റെ അടിത്തറ എന്നു വിശ്വസിക്കുന്നതാണ് ക്രിസ്ത്യൻ ദേശീയത. ആ ബന്ധം സംരക്ഷിക്കാൻ ഭരിക്കുന്നവർക്കു കടമയുണ്ടെന്നും. ബൈബിളിനെ ആധാരമാക്കി വേണം രാജ്യത്തെ നിയമങ്ങൾക്കു രൂപം നൽകേണ്ടത്
എന്നാണ് അവരുടെ വാദം.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഹായികളും അനുയായികളും ഈ ആശയം ഉയർത്തിപ്പിടിക്കുന്നവരാണ്. മുൻ ദേശരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ളിൻ, പെൻസിൽവേനിയ ഗവർണർ സ്ഥാനത്തേക്ക് ട്രംപ് പിന്തുണച്ച ഡോ മാസ്ട്രിയാനോ എന്നിവർ അക്കൂട്ടത്തിൽ പെടുന്നു.
എന്നാൽ ക്രിസ്ത്യൻ ദേശീയതയിൽ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിയതായി പ്യു സർവേയിൽ കാണുന്നില്ല. അതേ സമയം ട്വീറ്റുകളിൽ ആ വാക്ക് കൂടി വരുന്നതായി രാഷ്ട്രീയ ശാസ്ത്രജ്ഞൻ റയാൻ ബർഗ് പറയുന്നു. 2021 ൽ ഏതാണ് 200,000 ട്വീറ്റുകളിൽ ഈ പ്രയോഗം കണ്ടിരുന്നു. 2022 ജൂലൈയിൽ മാത്രം അത് 289,000 ആയി ഉയർന്നു.
മറ്റു വിശ്വാസങ്ങളിൽ പെട്ടവരുടെ സാന്നിധ്യം അമേരിക്കൻ പവിത്രതയ്ക്കും ക്രിസ്തീയ രാഷ്ട്രം എന്ന സങ്കൽപത്തിനും നന്നല്ല എന്നാണ് ക്രിസ്ത്യൻ ദേശീയതയിൽ വിശ്വസിക്കുന്നവരുടെ ചിന്ത. ക്രിസ്ത്യാനികൾ അല്ലാത്ത അമേരിക്കൻ പൗരന്മാർക്ക് ഇത് ആശങ്കയ്ക്ക് കാരണമാണ്. ഇന്ത്യൻ വംശജരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
കൂടുതൽ റിപ്പബ്ലിക്കന്മാർ ക്രിസ്ത്യൻ ദേശീയത എന്നതു ആദര്ശമായി തന്നെ കണ്ടു തുടങ്ങിയെന്നു പ്യു സർവ്വേ പറയുന്നു. ഡെമോക്രാറ്റുകളിൽ ഈ ആശയം അത്രയും സ്വാധീനം ചെലുത്തിയിട്ടില്ല. ബ്രസീൽ പോലുള്ള ചില രാജ്യങ്ങളിലും ഈ ആശയം വളരുന്നുണ്ട്.