ന്യു യോർക്ക്: ന്യു യോർക്ക് ഹെൽത്ത് കമ്മീഷണർ ഡോക്ടർ അശ്വിൻ വാസനു കോവിഡ് ബാധിച്ചു. അടുത്തിടെ വാക്‌സിൻ ബൂസ്റ്റർ എടുത്തതു കൊണ്ട് രോഗലക്ഷണങ്ങൾ ഗൗരവമുള്ളതല്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ വൈറസ് വരുത്തി വച്ച നാശങ്ങൾ നമ്മളെല്ലാം വേണ്ടത്ര കണ്ടതാണല്ലോ, വാസൻ പ്രസ്താവനയിൽ പറഞ്ഞു. "അതു കൊണ്ട് ഇതെത്ര ഗൗരവമുള്ളതെന്നു നമുക്കറിയാം. എനിക്കു രോഗലക്ഷണങ്ങൾ മിതമാണ്. അത് ഞാൻ അടുത്തിടെ ബൂസ്റ്റർ എടുത്തതു കൊണ്ടാണ്."
ഈ വർഷം മേയർ എറിക് ആഡംസ് സ്ഥാനമേറ്റ ശേഷം നിയമിക്കപ്പെട്ട കമ്മീഷണർ ജനങ്ങളോട് ബൂസ്റ്റർ എടുക്കാൻ നിർദേശിച്ചു. "സമാധാനത്തോടെ ഇരിക്കാം, ഒഴിവുകാലം വരികയാണല്ലോ. "വാക്‌സിനേഷൻ കൊണ്ട് രോഗം തടയാം എന്നു പൂർണമായും ഉറപ്പിക്കാൻ കഴിയില്ല. എന്നാൽ രോഗലക്ഷണങ്ങൾ പരിമിതപ്പെടുത്തി കഠിനമായ അവസ്ഥ ഒഴിവാക്കാൻ ശരീരത്തെ സജ്ജമാക്കാൻ അതിനു കഴിയും."
സി ഡി സി മാർഗനിർദേശങ്ങൾ അനുസരിച്ചു അഞ്ചു ദിവസം ഐസലേഷനിൽ പോകാൻ വാസം തീരുമാനിച്ചു. പിന്നെ ജോലിക്കു കയറിയാൽ അഞ്ചു ദിവസം മാസ്ക്ക് ധരിക്കും. "അതേ സമയം ഞാൻ ഹെൽത്ത് കമ്മീഷണർ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ഒറ്റയ്ക്കു വീട്ടിൽ കഴിയുമ്പോൾ കുടുംബത്തിന്റെ പിൻതുണയുണ്ട്. ന്യു യോർക്കിൽ എല്ലാവർക്കും അങ്ങിനെ ആയിരുന്നില്ല എന്നെനിക്കറിയാം."
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ന്യു യോർക്കിൽ 60 ലക്ഷത്തിലേറെ കോവിഡ് കേസുകൾ ഉണ്ടായി. 58,000 പേരെങ്കിലും മരിച്ചു.