ഡബ്ലിന്‍ : വര്‍ധിച്ച ജീവിതച്ചെലവ് മൂലമുള്ള ദുരിതങ്ങള്‍ക്കെതിരെ അയര്‍ലണ്ടിലെ നഗരങ്ങളില്‍ വിവിധ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും എന്‍ ജി ഒകളുമെല്ലാം ചേര്‍ന്നു രൂപീകരിച്ച കോസ്റ്റ് ഓഫ് ലിവിംഗ് കോയലിഷന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കോര്‍ക്കിലും ഡബ്ലിനിലും ഗോള്‍വേയിലുമെല്ലാം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. കോര്‍ക്ക് സിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ 500ഓളം പേര്‍ പങ്കെടുത്തു.
ഗ്രാന്‍ഡ് പരേഡില്‍ നിന്ന് പ്രവര്‍ത്തകര്‍ സെന്റ് പാട്രിക്സ് സ്ട്രീറ്റിലൂടെ ജിപിഒ വഴിയാണ് മാര്‍ച്ച് നടത്തിയത്. സിറ്റി ഹാളിലേക്ക് എത്തുന്നതിന് മുമ്പ് സ്ട്രീറ്റില്‍ കുത്തിയിരുന്നും സമരക്കാര്‍ പ്രതിഷേധിച്ചു.റെക്കോഡ് ടാക്സ് വരുമാനമുള്ള രാജ്യത്ത് ക്രിസ്മസിന് ജീവിതച്ചെലവ് താങ്ങാനാവാതെ കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോര്‍ക്ക് നോര്‍ത്ത് സെന്‍ട്രല്‍ സോളിഡാരിറ്റി ആന്‍ഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ടി ഡി മിക് ബാരി പറഞ്ഞു.ബജറ്റ് നടപടികള്‍ വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്നും ടി ഡി പറഞ്ഞു.കോര്‍ക്ക് പെന്നി ഡിന്നേഴ്സിന്റെ കാട്രിയോണ ടുമിയും കോര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു.ഭക്ഷണത്തിന് വകയില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ സമരമെന്ന് കാട്രിയോണ ടുമി പറഞ്ഞു.
ജീവിതച്ചെലവിനെക്കുറിച്ച് പ്രധാനമന്ത്രി
ഉയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമൊക്കെ നേരിടുന്നതില്‍ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.എന്നാലും അത് സന്തുലിതമാക്കേണ്ടതുണ്ട്.2023ലെ ബജറ്റില്‍ അതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.മറ്റ് പല രാജ്യങ്ങള്‍ക്കും ഇത്തരം പിന്തുണ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ബജറ്റിന്റെ ഭാഗമായി നാല് ബില്യണ്‍ യൂറോയാണ് ഒറ്റത്തവണ സഹായമായി വീട്ടുകാര്‍ക്കും ബിസിനസ്സുകള്‍ക്കുമായി അനുവദിച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.