ന്യൂയോർക്ക് : യുഎസ് ട്രാൻസ്‌പോർട് സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ (ടി എസ് എ) ജീവനക്കാരുടെ പിഴവു കൊണ്ടാണ് കഴിഞ്ഞയാഴ്ച ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ ഒരു യാത്രക്കാരൻ ബോക്സ് കട്ടറുമായി കയറാൻ ഇടയായതെന്നു അധികൃതർ ഞായറാഴ്ച സമ്മതിച്ചു.
വെള്ളിയാഴ്ച വൈകിട്ട് സിൻസിനാറ്റിയിൽ നിന്നു നോർത്തേൺ കെന്റക്കി ഇന്റർനാഷനൽ എയർപോർട്ട് വഴി ഫ്‌ളോറിഡ ടാമ്പയിലേക്കു പറന്ന വിമാനം രണ്ടു മണിക്കൂർ കഴിഞ്ഞു അറ്റ്ലാന്റയിലേക്കു തിരിച്ചു വിട്ടത് യാത്രക്കാരന്റെ കൈയ്യിൽ ബോക്സ് കട്ടർ കണ്ടതു കൊണ്ടാണ്. സിൻസിനാറ്റിയിൽ സുരക്ഷാ പിഴവ് വരുത്തിയ ഉദ്യോഗസ്ഥന്മാരെ വീണ്ടും പരിശീലനത്തിന് അയച്ചുവെന്നു ടി എസ് എ അറിയിച്ചു.
സിൻസിനാറ്റിയിൽ പരിശോധനയിൽ യാത്രക്കാരന്റെ ബാക്ക്പാക്കിൽ ഉണ്ടായിരുന്ന ബോക്സ് കട്ടർ കണ്ടെത്താതിരുന്നതു സാങ്കേതിക പരാജയമാണെന്ന് അവർ വിശദീകരിച്ചു. രണ്ടാമതൊരു സ്ക്രീനിംഗ് കൂടി നടത്തിയപ്പോൾ ഒരു ബോക്സ് കട്ടർ കണ്ടെത്തി. പക്ഷെ കാണാവുന്ന ബ്ലേഡുകൾ നീക്കം ചെയ്ത ശേഷം അതു തിരിച്ചു കൊടുത്തു.
ഇതു വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ടി എസ് എ സമ്മതിച്ചു. ബോക്സ് കട്ടറിനു നിരോധനമുണ്ട്. രണ്ടാമതൊരു ബോക്സ് കട്ടർ വച്ചിരുന്ന മറ്റൊരു ബാക്ക് പാക്കും പരിശോധിച്ചു. സ്‌ഫോടക വസ്തുക്കൾ ഉണ്ടോ എന്നാണു നോക്കിയത്. ഒന്നും കണ്ടെത്താതെ വന്നപ്പോൾ ബാക്ക് പാക്ക് തിരിച്ചു കൊടുത്തു.