ടെക്സസ് : ടെക്സസിലെ യുവേൾഡയിൽ റോബ് എലിമെന്ററി സ്‌കൂളിൽ മെയ് 24നു ഒരു പൂർവ വിദ്യാർഥി 19 കൊച്ചുകുട്ടികളെയും രണ്ടു അധ്യാപകരെയും വെടിവച്ചു കൊന്നപ്പോൾ പൊലീസിന്റെ ആക്റ്റിംഗ് ചീഫ് ആയിരുന്ന ലെഫ്. മറിയാനോ പർഗാസ് (65) വ്യാഴാഴ്ച രാജി സമർപ്പിച്ചു. ശനിയാഴ്ച പിരിച്ചു വിടും എന്ന റിപ്പോർട്ടിനിടെയാണ് രാജി.
കൂട്ടക്കൊല തടയാൻ എന്തെങ്കിലും നടപടി എടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തി എന്നു നേരത്തെ തെളിഞ്ഞിരുന്നു. കൊലയാളി സാൽവദോർ റെയ്‌മോസ് (18) തോക്കും കൊണ്ട് അകത്തു കയറി വെടിവയ്‌പ് ആരംഭിച്ചതായി വിവരം കിട്ടിയ ശേഷം ആദ്യം എത്തിയ ഓഫീസർമാരിൽ ഒരാളായിരുന്നു പർഗാസ്. അദ്ദേഹം നടപടി എടുക്കാതെ ആലോചിച്ചു നിൽക്കുന്നതു പൊലീസിന്റെ ബോഡി ക്യാമറകളിൽ പോലും പതിഞ്ഞിരുന്നു. ജൂലൈയിൽ അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു.
പത്തു വയസ് മാത്രമുള്ള ഗഹ്ലോയി ടോറസ് എന്ന കുട്ടി പോലീസിൽ വിളിച്ചു "ക്ലാസ്സ്‌റൂം നിറയെ ജഡങ്ങളാണ്,, ഞങ്ങളെ രക്ഷിക്കണേ" എന്ന് അപേക്ഷിച്ചു 40 മിനിറ്റ് കഴിഞ്ഞാണ് ആദ്യ പൊലീസ് സംഘം സ്കൂളിൽ എത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. നാനൂറോളം പൊലിസുകാർ എത്തിയിട്ടും കൂട്ടക്കൊല തടയാൻ നടപടി ഉണ്ടായില്ല.
അതിർത്തി രക്ഷാ സേനയാണ് ഒടുവിൽ ക്ലാസ് മുറിയിൽ കയറി കൊലയാളിയെ വെടിവച്ചു കൊന്നത്.
രാജി വാർത്ത മേയർ ഡോൺ മക്ലാഫിൻ സ്ഥിരീകരിച്ചു.