ന്യൂയോർക്ക് : അരിസോണ ഗവർണർ തിരഞ്ഞെടുപ്പിൽ തോറ്റ റിപ്പബ്ലിക്കൻ സ്ഥാനാർഥി കാരി ലേക്ക് കോടതിയിലേക്ക്. ഡെമോക്രാറ്റ് കേറ്റി ഹോബ്സ് ജയിച്ച തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്നു ഡൊണാൾഡ് ട്രംപിന്റെ ഉറ്റ അനുയായിയായ മുൻ ടി വി ആങ്കർ വാദിക്കുന്നു.
തന്റെ അഭിഭാഷകർ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കയാണെന്നു ലേക്ക് വ്യാഴാഴ്ച പറഞ്ഞു. "കഴിഞ്ഞയാഴ്ച നടന്ന നിരവധി തെറ്റുകൾ തിരുത്താൻ ഞാൻ ഏറ്റവും മികച്ച അഭിഭാഷകരെയാണ് നിയോഗിച്ചിട്ടുള്ളത്."
ഹോബ്സ് ജയിച്ചെന്നു വാർത്താ മാധ്യമങ്ങൾ പ്രഖ്യാപിച്ചതു മുതൽ വിജയിക്ക് ആശംസ അറിയിക്കാൻ വിസമ്മതിച്ച ലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഴിവ് കെട്ടവരാണെന്നു ആരോപിച്ചു.
അരിസോണയിലെ ഏറ്റവും വലിയ കൗണ്ടിയായ മരികോപ്പയിൽ വോട്ടിങ്ങിനിടയിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അതൊന്നും ക്ഷമിക്കാൻ കഴിയുന്നതല്ലെന്നു അവർ പറഞ്ഞു. കൗണ്ടിയിലെ 223 വോട്ടിങ് കേന്ദ്രങ്ങളിൽ 70 ഇടത്തു ബാലറ്റ് പേപ്പറിനു വ്യക്തത കുറവായിരുന്നെവെന്നു ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. അത്തരം ബാലറ്റുകൾ എന്നാൽ യന്ത്രത്തിനു വായിക്കാൻ കഴിയാതെ വരാം.
എന്നാൽ വോട്ടർമാർക്കു മറ്റു കേന്ദ്രങ്ങളിൽ പോയി വോട്ട് ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. അല്ലെങ്കിൽ പ്രശ്നം പരിഹരിക്കും വരെ കാത്തു നിൽക്കാം. ഏഴു ശതമാനത്തിൽ കുറവ് ബാലറ്റുകളെ മാത്രമേ പിഴവ് ബാധിച്ചുള്ളൂ. ഒരാൾക്കു പോലും വോട്ട് ചെയ്യുന്നതിനു തടസം ഉണ്ടായില്ല.
വോട്ടിംഗ് നീട്ടി വയ്ക്കണമെന്ന റിപ്പബ്ലിക്കൻ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ആർക്കെങ്കിലും വോട്ട് ചെയ്യാൻ കഴിയാതെ പോയതായി തെളിവില്ലെന്നു ജഡ്ജ് ചൂണ്ടിക്കാട്ടി.