ന്യൂയോർക്ക് : പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയർ റഹോബോത് ബീച്ചിലുള്ള സ്വകാര്യ ഒഴിവുകാല വസതിയിൽ ബുധനാഴ്ച എഫ് ബി ഐ നടത്തിയ തിരച്ചിലിൽ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകളൊന്നും കണ്ടു കിട്ടിയില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോബ് ബോയർ പറഞ്ഞു. നേരത്തെ വിൽമിങ്ങ്ടണിലെ ബൈഡൻ ഭവനത്തിലും യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ പെൻ ബൈഡൻ സെന്ററിലെ സ്വകാര്യ ഓഫിസിലും നടത്തിയ തിരച്ചിലുകളിലും എഫ് ബി ഐ ഒന്നും കണ്ടെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ചത്തെ പരിശോധന രാവിലെ 8:30 മുതൽ ഉച്ച വരെ നീണ്ടു. വ്യക്തമായ രഹസ്യ സ്വഭാവമുള രേഖകൾ ഒന്നും ലഭിച്ചില്ല. കൈ കൊണ്ടെഴുതിയ ചില കുറിപ്പുകൾ ഉൾപ്പെടെ ചിലതെല്ലാം കൂടുതൽ പരിശോധനയ്ക്കു എഫ് ബി ഐ എടുത്തുവെന്നു ബോയർ പറഞ്ഞു.
എഫ് ബി ഐ വാറന്റ് ആവശ്യപ്പെട്ടില്ലെന്നു സി ബി എസ് പറഞ്ഞു. ബൈഡൻ പൂർണ സഹകരണം വാഗ്‌ദാനം ചെയ്തു.
പെൻ ബൈഡൻ സെന്ററിൽ നവംബറിൽ ബൈഡന്റെ അഭിഭാഷകൻ ചില രേഖകൾ കണ്ടെടുത്തതിനെ തുടർന്നാണ് നീതിന്യായ വകുപ്പ് (ഡി ഓ ജെ) അന്വേഷണം ആരംഭിച്ചത്. അറ്റോണി ജനറൽ മെറിക് ഗാർലൻഡ് നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ ആണ് അന്വേഷണം നടത്തുന്നത്. ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസിന്റെ വീട്ടിൽ നിന്നു കിട്ടിയ രേഖകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
തിരച്ചിൽ ഇനിയും ഉണ്ടാകാമെന്നു വൈറ്റ് ഹൗസ് വക്താവ് ഇയാൻ സാംസ് പറഞ്ഞു. "ഡി ഓ ജെ എന്തു ചെയ്യണമെന്നത് അവരാണ് തീരുമാനിക്കേണ്ടത്. ഞങ്ങൾ അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല."