ബെംഗളൂരു: ദക്ഷിണേന്ത്യയിൽ തേരോട്ടം നടത്തി കാവിക്കൊടി പാറിക്കാമെന്ന ബിജെ പി മോഹം സാധിക്കതിരുന്നത് ഡികെയെന്ന ഡികെ ശിവകുമാറിന്‍റെ ചടുലനീക്കങ്ങളാണ്. ബിജെപിയെ കർണ്ണാടകത്തിൽ തറപറ്റിച്ചതിനുള്ള ഉപകാരസ്മരണയാണ് കോൺഗ്രസ്സ് നൽകിയ (AICC ജനറൽ സെക്രട്ടറി )ദേശീയ നേതൃപദവി.
എംഎല്‍എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതും തന്ത്രങ്ങള്‍ മെനഞ്ഞതും പ്രവര്‍ത്തകരുടെ ‘ഡി.കെ’യാണ്. ഇതാദ്യമായല്ല ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഈഗിള്‍ടൺ റിസോര്‍ട്ടില്‍ സംരക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖിന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ സംരക്ഷിച്ചത് ഡി.കെ. ശിവകുമാറായിരുന്നു. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ രാജ്യസഭാ സ്ഥാനാർഥി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎൽഎമാരെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ സംരക്ഷിച്ചതും ഡികെയായിരുന്നു.
2002 ല്‍ വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അദ്ദേഹം കര്‍ണാടകയിലെ നേതാവ് എസ്.എം.കൃഷ്ണയുടെ സഹായം തേടുകയായിരുന്നു. കൃഷ്ണ ദൗത്യം ഡി.കെ. ശിവകുമാറിനെ ഏല്‍പ്പിച്ചു.
ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് ഡികെ മഹാരാഷ്ട്രയിലെ എംഎല്‍എമാരെ കൊണ്ടുപോയത്. ഒരാഴ്ച അവരെ അവിടെ താമസിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പിന്റെ അന്ന് അവരെ മുംബൈയിലേക്ക് കൊണ്ടുപോയി. കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. ഇതോടെ ശിവകുമാറെന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമായി. ഗാന്ധി കുടുംബവുമായുള്ള ബന്ധവും ഇതോടെ ദൃഢമായി.