ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 'ആപ്പി'ന്റെ മിന്നുന്ന ജയത്തിനുപിന്നില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനൊപ്പം, അല്ലെങ്കില്‍ 'അതുക്കും മേലേ' പ്രവര്‍ത്തിച്ച ഒരു വ്യക്തിയുണ്ട്. പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാമനായ മനീഷ് സിസോദിയ. ശരിക്കും പറഞ്ഞാല്‍ ബുദ്ധികേന്ദ്രം. ഡല്‍ഹി പിടിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത ബി.ജെ.പിയെ നിഷ്പ്രഭമാക്കിയത് കേജ്‌രിവാളിനൊപ്പം മനീഷിന്റെ തന്ത്രങ്ങളായിരുന്നു.
പരമ്പരാഗത രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും സമസ്യയായി, ഒറ്റയാനായി കേജ്രിവാളിനെ വളര്‍ത്തിയതും ഈ ബുദ്ധിതന്നെ. ലക്ഷ്യബോധം, കൃത്യമായ ഹോംവര്‍ക്ക്, നടപ്പാക്കാനുള്ള ആര്‍ജവം... ഭയമില്ലായ്മ... അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച വിദ്യാഭ്യാസ നവീകരണമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനുപിന്നിലെ പ്രധാനഘടകമെന്ന് എതിരാളികള്‍ പോലും വാഴ്ത്തുന്നുണ്ട്.
ചെറുപ്പക്കാരാണ് എന്നും ആം ആദ്മി പാര്‍ട്ടിയുടെ ശക്തി. അവരെ പാര്‍ട്ടിയോട് അടുപ്പിച്ചത് മനീഷായിരുന്നു. തെരുവിലിറങ്ങി പ്രക്ഷോഭം നടത്താന്‍ യുവതീയുവാക്കള്‍ ആവേശത്തോടെ രംഗത്തെത്തി. കൂടെയുള്ള പ്രബല ടീമിന്റെ സഹായത്തോടെ സൈബര്‍ തന്ത്രങ്ങളിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത്. മനീഷിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ചെറുപ്പക്കാരുടെ ഒരു വലിയ നിരയായിരുന്നു.
വാചകസര്‍ത്തില്ലാതെ പരമ്പരാഗത രാഷ്ട്രീയക്കാര്‍ക്ക് നിലനില്‍പ്പില്ല. എന്നാല്‍, മനീഷ് അങ്ങനെയല്ല. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്നത് ചെയ്യുകയും ചെയ്യും. തെറ്റാണെന്ന് തോന്നിയാല്‍ അത് ആരുടെ മുന്നിലും ഉറക്കെ വിളിച്ചുപറയും. ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ സവര്‍ണരാണ് മനീഷ് പ്രതിനിധീകരിക്കുന്ന പട്പട്ഗഞ്ച് മണ്ഡലത്തിലെ ഭൂരിപക്ഷവും.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹം തോല്‍ക്കുമെന്നുവരെ കരുതി. ഡല്‍ഹിയിലെ ഭരണം കിട്ടിയില്ലെങ്കിലും മനീഷ് തോല്‍ക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യവുമായിരുന്നു. പക്ഷേ, അവസാനം വിജയം മനീഷിനൊപ്പമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം ഇത്തവണ 2073 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തില്‍ ഒതുങ്ങി.