ദില്ലി: കത്വയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടിയ ആക്റ്റിവിസ്റ്റിനെതിരെ ലൈംഗീകാരോപണം. താലിബ് ഹുസൈൻ എന്നയാൾക്കെതിരെയാണ് കേസ്. ജെഎൻയു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു എന്നതാണ് താലിബിനെതിരെയുള്ള ആരോപണം. വാർത്താ പോർട്ടലായ ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
ഏപ്രിലിലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. താലിബ് നിരന്തരം വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സംഭവ ദിവസം ബട്ല ഹൗസ് പ്രദേശത്തുള്ള ഇയാളുടെ ഫ്ളാറ്റിലേക്ക് നിര്‍ബന്ധപൂര്‍വ്വം വിളിച്ച് വരുത്തുകയും അവിടെ വെച്ച് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ കൂട്ടിചേർക്കുന്നു.
ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട് താലിബിനെതിരെയുള്ള രണ്ടാമത്തെ കേസാണിത്. ഒന്നര മാസങ്ങൾക്ക് മുമ്പ് വിവാഹിതയായ സ്ത്രീയെ കാട്ടില്‍ വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് മുമ്പ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന കേസ്. തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ താലിബിനെതിരെ പൊലീസ് എഫ്‌ഐആര്‍ ചാര്‍ജ് ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും മാസങ്ങൾക്കം താലിബ് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.