Advertisment

അനന്യയുടെ മരണത്തിനുത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുക: സംയുക്ത പ്രസ്താവനയും സോഷ്യൽ മീഡിയ പ്രചാരണവുമായി ആക്റ്റിവിസ്റ്റുകൾ

New Update

publive-image

Advertisment

പാലക്കാട്: അനന്യയുടെ മരണത്തിനുത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുക എന്ന് ആക്റ്റിവിസ്റ്റുകളും എഴുത്തുകാരും ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്മകളും ഒപ്പിട്ട

സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഗുരുതരമായ ചികിത്സാ പിഴവും മാനസികവും ശാരീരികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകളും മൂലം ഒരു ട്രാൻസ്‌ജെൻഡർ സമുദായാംഗം കൂടി അകാലത്തിൽ നമ്മെ വിട്ടു പോയിരിക്കുന്നു.

കേരളത്തിലെ ലിംഗത്വ ലൈംഗിക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും അറിയപ്പെടുന്ന അവതാരകയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്സ് ആണ് മരണപ്പെട്ടത്. ഇടപ്പള്ളിയിലുള്ള ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് ശരീരം കാണപ്പെട്ടത്.

അനന്യയുടെ പാർട്ണർ തിരുവനന്തപുരം സ്വദേശി ജിജോ ആണ് മൃതശരീരം ആദ്യം കണ്ടത്.ഉടനെ തന്നെ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മേൽനടപടപടികൾ സ്വീകരിക്കുകയും മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അനന്യ താമസിച്ചിരുന്ന ഫ്‌ളാറ്റ് സീൽ ചെയ്യുകയും ചെയ്തു.

കളമശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിനു എഫ് ഐ ആർ രെജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എറണാകുളം റിനൈ മെഡിസിറ്റിയിൽ നടന്ന അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെതിരെ അനന്യ അതിശക്തമായി പ്രതികരിച്ചിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതുമുതൽ കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ശാരീരിക പ്രശ്നങ്ങൾ മൂലം ജോലി ചെയ്യാനോ പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമങ്ങൾ വഴി അനന്യ വെളിപ്പെടുത്തിയിരുന്നു.

പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ആരോഗ്യ മന്ത്രിക്കു അനന്യ പരാതി നൽകിയിരുന്നു.എന്നാൽ അനന്യയുടെ പരാതിയിന്മേൽ യാതൊരു തര നടപടികളും നാളിതുവരെയും സർക്കാരോ മറ്റു സംവിധാനങ്ങളോ സ്വീകരിച്ചിട്ടില്ല.

ആശുപത്രി അധികൃതരോട് പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ച് നിരവധി തവണ സമീപിച്ചെങ്കിലും കൃത്യമായ തുടർ ചികിത്സാ സംവിധാനം ഒരുക്കുകയോ അവരുടെ പരാതി പരിഗണിക്കുക കൂടി ചെയ്തിട്ടില്ല എന്ന് മാത്രമല്ല വീണ്ടും വൻ തുക ഈടാക്കി പുനർ ശസ്ത്രക്രിയ നടത്തുകയാണുണ്ടായത്.

അത് കൂടുതൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായേക്കുകയാണുണ്ടായത് എന്ന് അനന്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ തുടരെ തുടരെ ആശുപത്രി അധികൃതരുമായുണ്ടായ ചർച്ചകൾക്കിടയിൽ അവർ അനന്യയെ ആശുപത്രിയിൽ വച്ച് കയ്യേറ്റം ചെയ്യുകയും അനന്യ പാലാരിവട്ടം പോലീസിൽ പരാതി നൽകിയതായും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.

ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിനായി മെഡിക്കൽ റെക്കോർഡ്‌സ് ആവശ്യപ്പെട്ടുകൊണ്ട് പല തവണ അനന്യ റിനൈ മെഡിസിറ്റിയിൽ കയറിയിറങ്ങിയെങ്കിലും അവർ യാതൊരു ഡോക്യൂമെന്റുകളും നൽകിയില്ലെന്ന് മാത്രമല്ല അവരെക്കൊണ്ട് വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങി എന്നാണറിയാൻ കഴിഞ്ഞത്.

പ്രസ്തുത വിഷയങ്ങൾ എല്ലാം അനന്യ അച്ഛനുമായി പങ്കു വയ്ക്കുകയും റിനൈ മെഡിസിറ്റിക്കെതിരെ നിയമപരമായി നീങ്ങുന്ന വിവരം അച്ഛനെ അറിയിക്കുകയും ചെയ്തിരുന്നു. പൊതു സമൂഹത്തിൽ വളരെ ആത്മവിശ്വാസത്തോടെ പെരുമാറുകയും മറ്റു സമുദായാംഗങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയും സമുദായ സംഘടന പ്രവർത്തനങ്ങളിൽ വളരെ സജീവമായി ഇടപെടുകയും ചെയ്ത അനന്യ ആത്മഹത്യ ചെയ്തു എന്നത് അവിശ്വസനീയമാണ്.

പ്രസ്തുത സംഭവം നടക്കുന്നതിനു തൊട്ടു മുൻപ് വരെ അനന്യ വളരെ സന്തോഷവതിയായിരുന്നുവെന്നും പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറുന്നതിനായുള്ള തയ്യാറെടുപ്പുകളിലുമായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു.

ആയതുകൊണ്ട് തന്നെ അനന്യയുടെ മരണത്തെ ആത്മഹത്യയായി കാണാൻ ബുദ്ധിമുട്ടുണ്ട്. അവരെ ആത്മഹത്യയ്ക്കലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിക്കുകയും അതിനു കാരണക്കാരായ മുഴുവൻ ആളുകളെയും മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്.

ട്രാൻസ്‌ജെൻഡർ സമുദായാംഗങ്ങൾ ലിംഗ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ സർക്കാർ വളരെ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.

സ്വകാര്യ ആശുപത്രികളിൽ ലിംഗ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളും അശാസ്ത്രീയ ചികിത്സകളും നിരവധി ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ ജീവിതങ്ങളെ ആത്മഹത്യയിലേക്കും കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങളിലേക്കും തള്ളി വിട്ടിട്ടുണ്ട്. ആയതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സമുദായാംഗങ്ങളും പൊതു സമൂഹവും മുന്നോട്ടു വയ്ക്കുന്ന താഴെപ്പറയുന്ന ആവശ്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

1)അനന്യയുടെ മരണത്തിനെക്കുറിച്ച് അന്വേഷിക്കാൻ അടിയന്തിരമായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുക.

2)അനന്യയുടെ മരണത്തിനുത്തരവാദികളായ റിനൈ മെഡിസിറ്റി ആശുപത്രി അധികൃതർക്കെതിരെയും ഡോ. അർജ്ജുൻ അശോക്, ആശുപത്രി പി ആർ ഓ ക്കെതിരെയും കൊലക്കുറ്റത്തിനും ഗുരുതരമായ ചികിത്സാ പിഴവിനും കേസെടുക്കുക.

3)കേരളത്തിലെ ആശുപത്രികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള മുഴുവൻ ലിംഗമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചും ഹോർമോൺ ചികിത്സകളെക്കുറിച്ചും അടിയന്തിരമായി സർക്കാർ അന്വേഷണം നടത്തുക. കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കാതെ സ്വകാര്യ ആശുപത്രികൾ ഷെഡ്യൂൾ ചെയ്തിട്ടുള്ള മുഴുവൻ ശസ്ത്രക്രിയകളും അടിയന്തിരമായി നിർത്തി വയ്ക്കാൻ ഉത്തരവ് ഇറക്കുക.

4)ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയുള്ള വിശദമായ മെഡിക്കൽ പ്രോട്ടോകോൾ സമുദായ സംഘടനകളുമായും വിദഗ്ദരുമായും കൂടിയാലോചിച്ച് ആരോഗ്യവകുപ്പ് അടിയന്തിരമായി പുറത്തിറക്കുക.

5)ലിംഗ മാറ്റ ശാസ്‌ത്രക്രിയയുമായി ബന്ധപ്പെട്ടു സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങൾ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കുകയും സർക്കാർ ആശുപത്രികളിൽ ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ സൗജന്യമായി ചെയ്യുന്നതിനായുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

6)ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രശ്നങ്ങളിൽ ആവുന്ന സമുദായാംഗങ്ങൾക്ക് അടിയന്തിര പിന്തുണ നൽകുന്നതിനായുള്ള ക്രൈസിസ് ഇന്റെർവെൻഷൻ ഹെൽപ്പ്ലൈൻ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ

നീതി തേടി കൊണ്ടുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പു വച്ചതായി പത്രകുറിപ്പിൽ വ്യക്തമാക്കി.

പ്രസ്താവനയിൽ ഒപ്പുവച്ചവർ പേരും സംഘടനയുടെ പേരും ചേർത്ത് സമൂഹ മാധ്യമങ്ങളിൽ കൂടി ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

palakkad news
Advertisment