പ്രമുഖ ഹിന്ദി സീരിയൽ താരം സേജൽ ശർമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ അറസ്റ്റിൽ. നടിയുടെ മരണം നടന്ന് ഏഴുമാസം പിന്നിടുമ്പോഴാണ് അറസ്റ്റ്. ഡൽഹി സ്വദേശിയായ ആദിത്യ വസിഷ്ഠ് എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
മോഡലും ജിം ട്രെയിനറുമായ ആദിത്യയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. താനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആദിത്യയെ നിലവിൽ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് .ഇക്കഴിഞ്ഞ ജനുവരി 24നാണ് തന്‍റെ അപ്പാർട്മെന്‍റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സേജലിന് കണ്ടെത്തുന്നത്. അന്നേ ദിവസം ഇവർ ആകെ സംസാരിച്ചത് ആദിത്യയുമായി മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു
വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആദ്യം അഭ്യൂഹങ്ങൾ പ്രചരിച്ചതെങ്കിലും പിന്നീട് സേജലിന്‍റെ അമ്മ തന്നെ പരാതിയുമായി എത്തിയതോടെ ഏപ്രിലിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു നല്‍കാമെന്ന് വാക്കു നൽകി ആദിത്യ സേജലിനെ വശത്താക്കിയെടുത്തു എന്നാണ് അമ്മ പരാതിയിൽ ആരോപിച്ചത് .
സേജൽ ജീവനൊടുക്കിയ അതേ ദിവസം ആദിത്യ ഇവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു എന്നും ഇതാകാം കടുത്ത നടപടിയെടുക്കാൻ താരത്തെ പ്രേരിപ്പിച്ചതെന്നും ചില പൊലീസുകാരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. സേജലിന്‍റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് ഉദാസീനത കാട്ടുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.