ആറന്മുള: ആത്മീയമായി ഉന്നതസ്ഥാനീയനായിരുന്നപ്പോഴും രാജ്യത്തിന്റെയും പൊതു സമൂഹത്തിന്റെയും കാര്യങ്ങളിൽ നിർഭയത്തോടെയും നിശ്ചയദാർഢ്യത്തോടെ തീരുമാനങ്ങൾ എടുത്ത വ്യക്തിയായിരുന്നു കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്തയെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും പള്ളിയോട സേവാ സംഘം മുൻ പ്രസിഡന്റുമായ അഡ്വ കെ ശിവദാസൻ നായർ അനുസ്മരിച്ചു.
വള്ളം കളിയെയും വഞ്ചിപ്പാട്ടിനെയും ഹൃദയത്തോട് ചേർത്തു പിടിച്ച പച്ചയായ ആറന്മുളക്കാരനായിരുന്നു അദ്ദേഹം. ആറന്മുള വള്ളംകളിയുടെ തനിമയും താളവും നിലനിർത്തണമെന്ന് ആഗ്രഹിച്ച മഹദ് വ്യക്തി.
വ്യക്തിപരമായി എന്നോട് എന്നും സ്നേഹവും കരുതലും അദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ മകൾക്ക് സിവിൽ സർവീസിൽ ഉന്നത വിജയം ലഭിച്ച് ഐഎഎസുകാരിയായപ്പോൾ മകളെ വീട്ടിൽ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത നിമിഷങ്ങൾ ഞാനും കുടുംബവും അഭിമാനപൂർവ്വം ഇന്നും സ്മരിക്കുന്നു.
ഉന്നത പാരമ്പര്യമുള്ള മാർത്തോമ്മാ സഭയ്ക്ക് മാത്രമല്ല ആകമാന ക്രിസ്ത്യൻ സഭകൾക്ക് മാർഗ ദർശിയാകുവാനും പൊതു സമൂഹത്തിന് സ്വീകാര്യവും ആദരണീയനുമാകാനും കഴിഞ്ഞ ജോസഫ് മാർത്തോമ്മാ തിരുമേനിയുടെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നതായി അനുശോചന സന്ദേശത്തിൽ മുൻ പള്ളിയോട സംഘത്തിന്റെ മുൻ പ്രസിഡന്റുമായ ശിവദാസൻ നായർ പറഞ്ഞു.