ദുബായ് ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് കേസിൽ അറസ്റ്റിലായി ദുബായ് ജയിലില്‍ കഴിയുകയായിരുന്ന ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ രാത്രിയിൽ ഡൽഹിയിലെത്തിച്ചു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം. മിഷേലിനെ ഇന്ത്യയ്ക്കു വിട്ടു നൽകാൻ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്ന പ്രകാരം ദുബായിൽനിന്നാണ് സിബിഐ സംഘം ഇയാളെ ഡൽഹിയിലെത്തിച്ചത്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു.
ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുനൽകുന്നതു സംബന്ധിച്ചു കീഴ്ക്കോടതി ഉത്തരവ് കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ശരിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദർശനത്തിലാണ് യുഎഇ മന്ത്രാലയ ഉത്തരവുണ്ടായത് .
യുപിഎ സര്‍ക്കാരിന്റെ കാലത്താണു കോപ്റ്റര്‍ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃകമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു പണം വെട്ടിച്ചെന്നാണ് ആരോപണം.