ജയ്പൂർ ∙ അധികാരത്തിലെത്തിയ മൂന്നു സംസ്ഥാനങ്ങളിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും വെട്ടിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കാരണമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ വീണ്ടും തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കത്തില്‍ മോഡി സര്‍ക്കാര്‍ പ്രതിരോധത്തിലാണ്.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ യുപിഎ സര്‍ക്കാരിനെപ്പോലെ രാജ്യം മുഴുവന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളലിന് മോഡി തുനിയുമോ എന്ന സംശയം മുന്നില്‍ കണ്ടാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്നു രാഹുൽ ഗാന്ധി വെല്ലുവിളി നടത്തിയിരിക്കുന്നത്. അഥവാ മോഡി ഇതേ ആയുധം പ്രയോഗിച്ചാല്‍ അതിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് രാഹുലിന്‍റെ നീക്കം.
മോദി ഇതു നടപ്പാക്കുന്നില്ലെങ്കിൽ 2019 ൽ അധികാരത്തിലേറ്റിയാൽ തങ്ങൾ കടങ്ങൾ എഴുതിത്തള്ളുമെന്നു രാഹുൽ പ്രഖ്യാപിച്ചതും ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. ഇതോടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും തള്ളാതിരിക്കാനും വയ്യാത്ത സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ അത് ചെയ്താലും അതിന്‍റെ ക്രെഡിറ്റ് കോണ്‍ഗ്രസ് അടിച്ചുമാറ്റും എന്നതാണ് ബിജെപിയെ കുഴയ്ക്കുന്നത്.
ചെയ്തില്ലെങ്കില്‍ ജനം കോണ്‍ഗ്രസിനെ ആശ്രയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിളവ് കൊയ്യുന്നത് കോണ്‍ഗ്രസാകും. കാർഷിക വായ്പകൾ ഉയർത്തിക്കാട്ടി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാകും കോൺഗ്രസ് ലക്ഷ്യമിടുക.
നിലവില്‍ മധ്യപ്രദേശിനും ഛത്തീസ്ഗഡിനും പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകള്‍ കാർഷിക വായ്പകൾ എഴുതിത്തള്ളി. 2 ലക്ഷം രൂപ വരെയുള്ള വായ്പകളിലാണ് ഇളവ് ലഭിക്കുക. ഇതിനായി 18,000 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് രാജസ്ഥാന്‍ സർക്കാർ വഹിക്കുന്നത് .
ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു തീരുമാനം. രാജസ്ഥാനിലും കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് നേതൃത്വം നേരത്തേ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ നേരിട്ടു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു രാഹുൽ കർശന നിർദേശമാണു നൽകിയിട്ടുള്ളത്.