മണ്ണാർക്കാട്:സുഭിക്ഷ കേരളം പദ്ധതിയിലൂടെ പാലും മുട്ടയും പച്ചക്കറിയും മൽസ്യവും മൃഗപരിപാലനവും കൃഷിയുമെല്ലാം ചേർത്ത്, സ്വയംപര്യാപ്തതയിലേക്ക് പദ്ധതികൾ പ്രയോഗത്തിൽ വരുത്തുകയാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്.
ഇതിന്‍റെ ഭാഗമായി പഞ്ചായത്തിലെ ഒമ്പതിനായിരം വീടുകളെ ഭക്ഷ്യധാന്യ ഉത്പാദന യൂണിറ്റുകളാക്കി സമ്പൂർണ്ണ കൃഷിക്ക് തുടക്കം കുറിച്ചു. കോവിഡ് സാഹചര്യത്തിൽ വരാനിരിക്കുന്ന വറുതിയുടെ കാലത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ് പുതിയ ഉത്പാദന പദ്ധതികളും പരമ്പരാഗത കൃഷി രീതികളും തിരികെ കൊണ്ടുവരാന്‍ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ തൈകൾ, വിത്ത് വിതരണം,സംഭരണം,വിതരണം തുടങ്ങി കൃഷിക്കാവശ്യമായ ഉപദേശ നിർദേശങ്ങൾ വരെ പഞ്ചായത്ത് നൽകും.കുടുംബശ്രീ വഴി കൃഷി വ്യാപനത്തിലേക്ക് ആളുകളെ ചേർക്കും.രണ്ടായിരം ഭവനങ്ങളിൽനാടൻ കോഴി ഉത്പാദന യൂണിറ്റുകൾ തുടങ്ങും.
ഫിഷറീസ് വകുപ്പുമായി ചേർന്ന് മൽസ്യകൃഷിക്കും തുടക്കം കുറിക്കും.ആർക്കും എപ്പോൾ വേണമെങ്കിലും കൃഷിയിലേക്ക് ഇറങ്ങുന്നതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് സന്നദ്ധമാണെന്നും കൃഷിയെ സമ്പുഷ്ടമാക്കി ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമാക്കുകയാണ് ഭരണ സമിതിയുടെ ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പൊറ്റശ്ശേരി പറഞ്ഞു.
ഓരോ വീട്ടിലും പച്ചക്കറികളും കിഴങ്ങു വർഗങ്ങളും മറ്റും സമൃദ്ധമായി വിളയിക്കുന്നതാണ് പദ്ധതി.ഭക്ഷ്യ സ്വയംപര്യാപ്തതക്കായി തരിശിടങ്ങളിൽ കൃഷിയിറക്കും.സാധ്യമാകുന്നത്ര രാസവസ്തുക്കളൊന്നും തൊടാതെ തികച്ചും ജൈവമായ നേട്ടമാണ് പഞ്ചായത്ത് ആഗ്രഹിക്കുന്നത്.
പലതരത്തിലുള്ള കൃഷി ചെയ്യുന്ന ഗ്രാമീണകര്‍ഷകരെ ഒന്നിച്ച് ചേര്‍ത്ത് കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും ഈ മുന്നേറ്റത്തിലൂടെ കഴിയും.തരിശായി കിടക്കുന്ന സ്ഥലങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷി യോഗ്യമാക്കി സമ്പൂർണ്ണ തരിശ് രഹിത പഞ്ചായത്ത് ആയി കാഞ്ഞിരപ്പുഴയെ മാറ്റുകയാണ് ലക്ഷ്യം.
കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങളും നിര്‍ദ്ദേശവും നല്‍കി കൃഷി ഓഫീസര്‍ മനോജ് ജോസഫും ഒപ്പമുണ്ട്. സാമൂഹികമായി കൃഷിയിൽ കാതലായ മാറ്റങ്ങൾ അനിവാര്യമായ കാലമാണിത്.എല്ലാ വീടുകളിലും കൃഷി സജീവമാക്കി കൃഷിയുടെ പാരമ്പര്യം മടക്കിക്കൊണ്ടുവരുവാനുള്ള കഠിന ശ്രമത്തിലാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് സാരഥികൾ.