ആർക്കിടെക്ചർ പ്രവേശനത്തിന് പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് എഐസിടിഇഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ. എഐസിടിഇ ചൊവ്വാഴ്ച പുറത്തിറക്കിയ 2022-23 വർഷത്തെ അപ്രൂവൽ പ്രോസസ് ഹാൻഡ്‌ബുക്ക് പ്രകാരം ആർക്കിടെക്‌ചറിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ നിർബന്ധിത വിഷയങ്ങളായിരിക്കില്ല.
12-ാം ക്ലാസ്സിൽ പിസിഎം വിഷയങ്ങൾ നിർബന്ധമായും ആവശ്യമില്ലാത്ത മറ്റ് രണ്ട് കോഴ്സുകൾ ഫാഷൻ ടെക്നോളജിയും പാക്കേജിംഗ് ടെക്നോളജിയുമാണ്. 12-ാം ക്ലാസിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് (പിസിഎം) പഠിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് എൻജിനീയറിങ്, ടെക്‌നോളജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനാകുമെന്ന് സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്റർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പിസിഎം ഓപ്‌ഷണൽ ആക്കാവുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച ശുപാർശകൾ നൽകാൻ ഞങ്ങൾ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പാനലിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ മൂന്ന് കോഴ്‌സുകൾ തിരഞ്ഞെടുത്തു,” ഒരു മുതിർന്ന എഐസിടിഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ബയോളജി, ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസ്, ബയോടെക്‌നോളജി, ടെക്‌നിക്കൽ വൊക്കേഷണൽ വിഷയം, അഗ്രികൾച്ചർ, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ്, എന്റർപ്രണർഷിപ്പ് എന്നീ കോഴ്‌സുകളിലും പിസിഎം കൂടാതെ പ്രവേശനത്തിന് അർഹതയുണ്ട്.
കൊവിഡ് അനാഥരാക്കിയ കുട്ടികൾക്കായി എല്ലാ അഫിലിയേറ്റഡ് പോളിടെക്‌നിക് സ്ഥാപനങ്ങളിലും 2022-23ലെ അക്കാദമിക് സെഷൻ മുതൽ 'പിഎം കെയർസ്' പദ്ധതിയിൽ ഉൾപ്പെടുന്ന ഒരു കോഴ്‌സിന് രണ്ട് സൂപ്പർ ന്യൂമററി സീറ്റുകൾ സംവരണം ചെയ്യാനും എഐസിടിഇ തീരുമാനിച്ചു.
ഒരു കോഴ്‌സിന് രണ്ട് സീറ്റുകൾ എന്ന സംവരണം മറ്റ് കുട്ടികളെ ബാധിക്കില്ല, കാരണം ഈ ക്ലോസ് പ്രകാരം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ അനുവദനീയമായ പ്രവേശന ശേഷി രണ്ടായി വർദ്ധിപ്പിക്കാൻ കഴിയും.