New Update
ന്യൂഡൽഹി: എയർസെൽ- മാക്സിസ് സാന്പത്തിക കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ജൂലൈ പത്ത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കുന്നതിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ സമയം തേടിയതോടെയാണ് കോടതിയുടെ നടപടി. അതേസമയം, ചോദ്യം ചെയ്യലിനായി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ ഹാജരായി.
എയർസെൽ- മാക്സിസ് ഇടപാടിൽ ജൂണ്‍ അഞ്ചു വരെ അറസ്റ്റ് നടപടികൾ പാടില്ലെന്ന് പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി നിർദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് കിട്ടിയ സാഹചര്യത്തിൽ ഏജൻസിക്കു മുന്‍പാകെ ചിദംബരം ഹാജരാകുമെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ഇതംഗീകരിച്ച കോടതി, മുൻ ഉത്തരവ് ജൂലൈ പത്ത് വരെ നീട്ടി ഉത്തരവിടുകയായിരുന്നു.
എയർസെല്ലിൽ നിക്ഷേപം നടത്തുന്നതിനായി എം.എസ്. ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ഹോർഡിംഗ് സർവീസ് ലിമിറ്റഡ് എന്ന കന്പനിക്ക് ധനമന്ത്രിയായിരിക്കേ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്റെ അനുമതി തേടിക്കൊടുത്തെന്നാണ് ചിദംബരത്തിനെതിരേയുള്ള കേസ്. സമാനമായ രീതിയിലുള്ള ഐഎൻക്സ് മീഡിയ കേസിലും ചിദംബരത്തിനു ജൂലൈ മൂന്നു വരെ ഡൽഹി ഹൈക്കോടതി ഇളവ് നൽകിയിരുന്നു.