കോഴിക്കോട്: പ്രളയം-നിപ്പ-കോവിഡ് മൂലം സമസ്തമേഖലകളും കടുത്ത സാമ്പത്തികഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ഇന്ധന തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടും, ജില്ല - സംസ്ഥാന ജിഎസ്‌ടി കൗൺസിൽ, ജിഎസ്‌ടി പരാതി പരിഹാര കൗൺസിൽ അംഗവുമായ ഷെവലിയാർ സി. ഇ. ചാക്കുണ്ണി പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, ജിഎസ്‌ടി കൗൺസിലിനും ഇമെയിൽ വഴിയും തപാൽ വഴിയും നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ ദിവസം മുതൽ ഗുജറാത്ത് 6 രൂപ, ആസാം, ഗോവ സർക്കാരുകൾ 5 രൂപ വീതവും, മധ്യപ്രദേശ് 4 രൂപ 80 പൈസ ലിറ്ററിന് ഇന്ധന വാറ്റ് നികുതി കുറച്ച മാതൃകയിൽ കേരള സർക്കാരും വർദ്ധിപ്പിച്ച അധികവരുമാന വിഹിത വാറ്റു നികുതി നിരക്ക് കുറച്ചു മാതൃക കാട്ടി കേന്ദ്ര തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രിയോടും കേന്ദ്ര ധനമന്ത്രിയോടും, ജിഎസ്‌ടി കൗൺസിലിലും സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രിക്കും, ധനമന്ത്രിക്കും അസോസിയേഷൻ നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഇന്ധന നികുതി നിരക്കുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറച്ചില്ലെങ്കിൽ കൺസ്യൂമർ ഉൽപ്പന്നങ്ങളുടെ ഡോർ ഡെലിവറി (വാഹന വിതരണം) നിർത്തിവയ്ക്കാൻ അസോസിയേഷൻ നിർബന്ധിതരാവും എന്നും ആ മേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിൽരഹിതരാവുമെന്നും കത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ധന നികുതി ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ കേന്ദ്ര പ്രീ ബഡ്ജറ്റ് ചർച്ചയിൽ ഉന്നയിച്ചിരുന്നു എങ്കിലും ബഡ്ജറ്റിൽ പരിഗണിച്ചില്ല. ജിഎസ്‌ടിയുടെ അടിസ്ഥാന തത്വത്തിന് നിരക്കാത്തതാണ് അടിക്കടിയുള്ള ഈ നികുതിവർധനവും വില വർദ്ധനവുമെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
പെട്രോൾ - ഡീസൽ ഇന്ധനത്തിന്റെ ബേസ് വില കേവലം 30 രൂപ മാത്രം ആണെന്നിരിക്കെ അതിന്റെ എത്രയോ ഇരട്ടി നികുതിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്.