ഡൽഹി: ബിജെപി ഭരണത്തിൻ കീഴിൽ രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ വർധിച്ചിട്ടുണ്ടെന്നത് നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തിൽ പ്രത്യേക ലക്ഷ്യത്തോടയെുളള പ്രചാരണം നടക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
“ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽ, അതിനായി 302ാം വകുപ്പുണ്ട്. ഇത് എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്. ബിജെപി സർക്കാരുകൾ ഇത്തരം കാര്യങ്ങൾ അന്വേഷിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ, നിങ്ങൾക്കത് ഒരു രാഷ്ട്രീയ മുഖം നൽകാനോ അല്ലെങ്കിൽ ഇത് ഒരു സാമൂഹിക തിന്മയായി മനസ്സിലാക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, സമൂഹമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്''- ഷാ പറഞ്ഞു.
അടുത്ത കാലത്തായി രാജ്യത്തുടനീളം നിരവധി ആൾക്കൂട്ട കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇവയെല്ലാം പശു കശാപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരത് മാതാ കി ജയ് അല്ലെങ്കിൽ ജയ് ശ്രീ റാം എന്ന് ചൊല്ലാത്തതിന്റെ പേരിൽ മുസ്ലിം സമുദായ അംഗങ്ങളെയും ഉപദ്രവിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വർധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, ആൾക്കൂട്ട കൊലപാതകങ്ങൾ തടയാനായി ഒരു നിയമനിർമ്മാണം നടത്താൻ സുപ്രീം കോടതി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു, എന്നാൽ ഇതുവരെ അത് യാഥാർത്ഥ്യമായിട്ടില്ല. ഇത് കൈകാര്യം ചെയ്യുന്നതിന് ഇതിനകം തന്നെ നിയമങ്ങളുണ്ടെന്നും ബോധവൽക്കരണം നടത്തുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.