അമൃത്‌സർ∙ പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ റെയിൽവേ ട്രാക്കിലേക്കു കയറി നിന്ന ജനക്കൂട്ടം ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ, ആൾക്കൂട്ടത്തെ ദൂരെ നിന്നാണു താൻ കണ്ടതെന്നും അപ്പോൾത്തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിച്ചെന്നും റെയിൽവേ അന്വേഷണ സംഘത്തിന് ലോക്കോ–പൈലറ്റിന്റെ മൊഴി . തുടരെത്തുടരെ ഹോണും അടിച്ചിരുന്നതായും എഴുതി നൽകിയ മൊഴിയിൽ ലോക്കോ–പൈലറ്റ് അരവിന്ദ് കുമാർ പറയുന്നു.
എന്നാൽ അപ്പോഴേക്കും ട്രെയിൻ ആൾക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു കയറിയിരുന്നു. അൽപദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ വേഗം കുറയുകയും ചെയ്തു. എന്നാൽ ആ സമയം ആൾക്കൂട്ടം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് അപ്പോൾത്തന്നെ ട്രെയിനെടുത്തു. പിന്നീട് അമൃത്‌സർ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിൻ നിർത്തിയത്. അതിനു മുൻപ് ബന്ധപ്പെട്ട അധിതൃതരെ വിവരം വിളിച്ചറിയിക്കുകയും ചെയ്തു.
യാത്രയിലുടനീളം നിർദേശമനുസരിച്ചാണു മുന്നോട്ടു പോയത്. തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. ജനക്കൂട്ടത്തിന് അടുത്തെത്തും മുന്‍പാണ് 13006 ഡിഎൻ നമ്പർ ട്രെയിൻ മറികടന്നു പോയത്. അതിനിടെയാണ് ദൂരെ പാളത്തിൽ വൻ ജനക്കൂട്ടത്തെ കണ്ടത്. ഹോണടിച്ച് അപ്പോൾത്തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. അപ്പോഴേക്കും ഒട്ടേറെ പേരെ ഇടിച്ചിട്ടു ട്രെയിൻ മുന്നോട്ടു പോയെന്നും അരവിന്ദ് വ്യക്തമാക്കി. ട്രെയിനപകടത്തിലെ അവസാന റിപ്പോർട്ട് പുറത്തു വന്നപ്പോൾ 59 പേർ മരിച്ചിട്ടുണ്ട്. 57 പേർക്കു പരുക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു. <