കോല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന ആവശ്യവുമായി മകള്‍ അനിത ബോസ് രംഗത്ത്. വിമാനപകടത്തില്‍ നേതാജി മരിച്ചുവെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ക്കിടെയാണ് ദുരൂഹത നീക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി മകള്‍ രംഗത്തു വന്നിരിക്കുന്നത്.
ദുരൂഹതകള്‍ നീക്കാനായി അദ്ദേഹത്തിന്റേതെന്നു കരുതുന്ന ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് അനിത ബോസ് ആവശ്യപ്പെട്ടു. നേതാജിയെക്കുറിച്ചുള്ള പല കഥകളും ഇപ്പോൾ താൻ കേൾക്കുന്നുണ്ടെന്ന് ജര്‍മനിയില്‍ കഴിയുന്ന അനിത വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
1945 ഓഗസ്റ്റ് 18ന് തായ്വാനിലെ തായ്ഹോക്കു വിമാനത്താവളത്തില്‍നിന്ന് വിമാനം കയറിയ നേതാജിയെക്കുറിച്ച് പിന്നീട് വിവരം ലഭ്യമല്ല. വിമാനം തകര്‍ന്നു മരിച്ചുവെന്നാണ് ഒരു വാദം. ഉത്തർപ്രദേശിൽ ഉണ്ടായിരുന്ന ഒരു ഗുംനാമി ബാബാ ആണ് സുഭാഷ് ചന്ദ്രബോസ് എന്നാണ് മറ്റൊരു വാദം.
ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം അദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു. ഇത് ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ ദുരൂഹതകള്‍ അവസാനിക്കുമെന്നാണ് അനിത പറയുന്നത്.