ട്രോൾ വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. എഎൻഐയോടാണ് വിവേകിന്റെ പ്രതികരണം.
ആളുകൾ താൻ മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ല. പക്ഷേ താൻ ചെയ്ത തെറ്റെന്താണെന്ന് പറയണം. ആരോ ഒരാൾ ഒരു മീം ട്വീറ്റ് ചെയ്തു. അത് താൻ ആസ്വദിക്കുകയാണ് ചെയ്തത്. അത് തയ്യാറാക്കിയ ആളിന്റെ കഴിവിനെ താൻ പ്രശംസിച്ചു. ആളുകൾ അത് ഇത്ര വലിയ വിഷയമാക്കി എടുക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ല. നിങ്ങളെ ഒരാൾ കളിയാക്കുകയാണെങ്കിൽ അതൊരു വലിയ വിഷയമായി എടുക്കരുതെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.
എക്‌സിറ്റ് പോൾ പ്രവചനം ബോളിവുഡ് താരം ഐശ്വര്യയുമായി ബന്ധപെടുത്തി വിവേക് ഒബറോയി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ട്രോളാണ് വിവാദമായത്. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയുടേയും പടം ഉപയോഗിച്ചുണ്ടാക്കിയ ട്വിറ്റർ ട്രോൾ ഷെയർ ചെയ്താണ് ഒബ്‌റോയ് ചർച്ചയ്ക്കിടയാക്കിയത്. സൽമാൻ ഖാനും താനും ഉൾപ്പെടുന്ന എക്‌സിറ്റ് പോൾ ട്രോളാണ് ഐശ്വര്യയെ കേന്ദ്ര കഥാപാത്രമാക്കി വിവേക് ഷെയർ ചെയ്തത്. രാഷ്ട്രീയമല്ല, ഇത് ജീവിതമാണ് എന്ന തലക്കെട്ടോടെയായിരുന്നു ഐശ്വര്യയുടെ പ്രണയവും വിവാഹവും കഥയാക്കിയ ട്രോൾ വിവേക് ഷെയർ ചെയ്തത്.