ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷവും, അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങളും മുന്നില്‍ കണ്ട് രാജ്യത്തിന്‍റെ വടക്കന്‍ അതിര്‍ത്തിയില്‍ വലിയ സൈനിക വിന്യാസം തന്നെ ഇന്ത്യ നടത്തുന്നതായി റിപ്പോര്‍ട്ട്.
ഭാവിയില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ നീക്കം എന്നാണ് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈന്യത്തിന്‍റെ ഈ മേഖലയിലെ വിന്യാസത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളോടെയാണ് പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ വാര്‍ഷിക വാര്‍ത്ത സമ്മേളനത്തില്‍ പുതിയ നീക്കങ്ങള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.
പാക്കിസ്ഥാനും ചൈനയും ചേർന്ന് രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നതായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ പറഞ്ഞു. ആ കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാൻ തുടരുകയാണ്. ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിർക്കും. കൃത്യസമയത്ത് കൃത്യതയോടെ പ്രതികരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ആ സന്ദേശം നൽകി കഴിഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി.