ന്യൂഡല്‍ഹി: ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ധനമന്ത്രി സ്ഥാനത്ത് നിന്നും മാറി നിന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് വീണ്ടും ഔദ്യോഗിക ജോലിയില്‍ പ്രവേശിച്ചു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ വിളിച്ച കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ത്യ തിരിച്ചടിക്കുമെന്നും ഭീകരര്‍ മറക്കാത്ത പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു.
റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനായിരുന്നു ജെയ്റ്റ്ലിയുടെ അഭാവത്തിൽ ധനമന്ത്രാലയത്തിന്റെ ചുമതല ഉണ്ടായിരുന്നത്. മോദി മന്ത്രിസഭയുടെ അവസാന ബജറ്റും ജെയ്റ്റ്ലിയുടെ അഭാവത്തിൽ പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്. ചികിത്സയ്ക്കു ശേഷം ന്യൂയോർക്കിൽനിന്ന് കഴിഞ്ഞ ആഴ്ച ജെയ്റ്റ്ലി ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു.
ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സി.ആര്.പി.എഫ് മേധാവി ആര്. ആര് ഭട്നാഗറുമായി ചര്‍ച്ച നടത്തി. ഇന്ന് രാജ്നാഥ് സിങ് ജമ്മു കശ്മീരിലെത്തും.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. സൈനീക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.