ഗുവാഹത്തി: ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കോവിഡ് വാക്സിനുകൾ തണുത്ത് കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അസം സർക്കാർ. സർക്കാരിന്‍റെ കീഴിലുള്ള സിൽച്ചർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന കോവിഷീൽഡിന്‍റെ നൂറ് വയൽസ് (ആയിരം ഡോസുകളാണ്) തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തിയതെന്നാണ് അധികൃതർ പറയുന്നത്.
സംഭവത്തിൽ കച്ഛർ ഡെപ്യൂട്ടി കമ്മീഷണർ കീർത്തി ജല്ലി, നാഷണൽ ഹെൽത്ത്മിഷൻ ഡയറക്ടർ ലക്ഷ്മണൻ എസ് എന്നിവർ വേവ്വെറെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഈ വാക്സിനുകളുടെ കാര്യക്ഷമത ലാബിൽ പരിശോധിക്കാനായി നിശ്ചയിച്ച സാഹചര്യത്തില്‍ ഇവ ഉപയോഗശൂന്യമായോ എന്നത് സംബന്ധിച്ച് അധികൃതർ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച് രാജ്യത്ത് കോവിഡ് വാക്സിൻ ഡ്രൈവ് ആരംഭിച്ച ശനിയാഴ്ച തന്നെയാണ് ഇത്തരമൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കോവിഷീൽഡ് നിർമ്മാതാക്കളായ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പ്രകാരം 2-8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വേണം വാക്സിനുകള്‍ സൂക്ഷിക്കാൻ. അസമിലെ കോൾഡ് ചെയിൻ സിസ്റ്റം അനുസരിച്ച് വാക്സിനുകൾ സ്റ്റോർ ചെയ്തതും വിതരണത്തിനായെത്തിച്ചതും ഐസ് ലൈൻഡ് റെഫ്രിജറേറ്റേർസ് (ILRs) സംവിധാനം വഴിയാണ്. ഏത് വാക്സിനുകളും എത്തിക്കുന്നതിനും സംഭരിക്കുന്നതിനും യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം വ്യക്തമാക്കിയിരിക്കുന്ന രീതിയാണിത്.
ഏതായാലും വാക്സിനുകൾ തണുത്തുറഞ്ഞത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ വാക്സിനുകളുടെ ദൗർലഭ്യമോ ഉണ്ടായോ എന്നാകും പ്രധാനമായും അന്വേഷിക്കുക.
ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയോ അല്ലെങ്കിൽ ഇവിടെ സംഭരിച്ചിരുന്ന സമയത്തോ ആകാം വാക്സിനുകൾ കട്ടപിടിച്ച് പോയതെന്നാണ് സംശയിക്കുന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട്. ഐസ് ലൈൻഡ് റെഫ്രിജറേറ്റേർസ് ഓട്ടോമാറ്റിക് മോണിറ്ററിംഗ് സിസ്റ്റം വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇതിനിടയിൽ ആരോപണം ഉയർന്നിട്ടുണ്ട്.