ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം. അഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാര്‍ഥികളുടെ വിധിയാണ് വരു മണിക്കൂറുകളില്‍ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളുടെ ജനവിധി മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം.
രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. കനത്ത സുരക്ഷാവലയത്തിലാണ് എല്ലാ സ്‌ട്രോങ് റൂമുകളും. വോട്ടിംഗ് യന്ത്രങ്ങള്‍ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുള്‍പ്പടെയുള്ള വിവാദങ്ങളുണ്ടായതിനാല്‍ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലാകും സ്‌ട്രോങ് റൂമുകള്‍ തുറന്ന് വോട്ടെണ്ണല്‍ തുടങ്ങുക.
ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശില്‍ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്.
ബിജെപിയും കോണ്‍ഗ്രസും മധ്യപ്രദേശില്‍ തനിച്ചാണ് ഇത്തവണ മത്സരിച്ചത്. സമാജ്‌വാദി പാര്‍ട്ടി ഗോണ്‍ട്‌വാന ഗണതന്ത്ര പാര്‍ട്ടിയെന്ന ഗോത്രപാര്‍ട്ടിയുമായി ചേര്‍ന്ന് ജനവിധി തേടി. ദളിത് വോട്ടുകളില്‍ വിശ്വാസമര്‍പ്പിച്ച് ബിഎസ്പിയും ഒറ്റയ്ക്ക് കളത്തിലിറങ്ങി.
ആകെ 200 സീറ്റുകളുണ്ട് രാജസ്ഥാനില്‍. ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത് 199 സീറ്റുകളിലാണ്. ആള്‍വാര്‍ ജില്ലയിലെ രാംഗഢ് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത് 199 സീറ്റുകളിലേക്ക്. ഇവിടെ കേവലഭൂരിപക്ഷം നേടാന്‍ നൂറ് സീറ്റുകള്‍ സ്വന്തമാക്കണം.
ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഛത്തീസ്ഗഡ് രാഷ്ട്രീയം അടക്കി വാഴുകയാണ് ബിജെപി. നാലാം തവണയും സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിയ്ക്കുന്ന ബിജെപിയ്ക്ക് മുന്നിലെ വെല്ലുവിളികള്‍ ഗോത്രവിഭാഗങ്ങളിലെ അതൃപ്തിയും കര്‍ഷകപ്രശ്‌നങ്ങളും ഭരണവിരുദ്ധവികാരവുമായിരുന്നു.
ആകെ 119 സീറ്റുകളാണ് തെലങ്കാനയില്‍. ഇതില്‍ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ വേണം.
ഇപ്പോള്‍ ഫലം പുറത്തു വരാനിരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പോലെ 2013-ല്‍ അല്ല തെലങ്കാനയില്‍ ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തിനടുത്ത് 2014-ലാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും നേരത്തേ നിയമസഭ പിരിച്ചുവിട്ടതിനാല്‍ നേരത്തേ തെരഞ്ഞെടുപ്പ് നടക്കുന്നു.
ആകെ 40 സീറ്റുകളുള്ള മിസോറമില്‍ കേവലഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ വേണം.
മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്.