ന്യൂഡല്‍ഹി: അയോധ്യ കേസ് വിധി പറയാൻ മാറ്റിവച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാകും യോഗം ചേരുന്നത്.
അയോധ്യ പ്രശ്നത്തിലെ മധ്യസ്ഥ ചർച്ചകൾ വിജയം കണ്ടെന്ന് റിട്ട ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിക്കും.40 ദിവസത്തെ തുടർച്ചയായ വാദത്തിനൊടുവിലാണ് അയോധ്യ കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റിവച്ചത്.
ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡും ചരിത്രപരമായ
പിഴവ് തിരുത്തണമെന്ന് ഹിന്ദു സംഘടനകളും വാദിച്ചു. വാദത്തിനിടെ, രാമജന്മഭൂമി ഏതെന്ന്
കാണിക്കാൻ ഹിന്ദു മഹാസഭ ജഡ്ജിമാര്‍ക്ക് നൽകിയ അയോധ്യയുടെ ഭൂപടം വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ കോടതി മുറിയിൽ കീറിയെറിഞ്ഞത് വിവാദമായി.
ഇത്തരം രേഖകൾ സ്വീകരിക്കരുതെന്നും കീറികളയണമെന്നും രാജീവ് ധവാൻ കോടതിയിൽ ആവശ്യപ്പെട്ടു. ധവാന് വേണമെങ്കിൽ അത് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതിന് പിന്നാലെ ഭൂപടം അദ്ദേഹം കോടതിമുറിയിൽ വച്ചുതന്നെ വലിച്ചുകീറുകയായിരുന്നു. ഇത് വിവാദമായതോടെ തന്‍റെ അനുമതിയോടെയാണ് ധവാൻ ഭൂപടം കീറിയതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
നവംബർ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകളുള്ള കേസിൽ അതിന് മുമ്പ് വിധി പറയുക എന്ന വലിയ ദൗത്യമാണ് ജഡ്ജിമാർക്കുള്ളത്. ഒപ്പം മധ്യസ്ഥ ചർച്ചയിലുണ്ടായ പുരോഗതിയും പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളിൽ എന്ത് തീരുമാനങ്ങളിലേക്ക് പോകണം എന്നതിൽ ജഡ്ജിമാർക്കിടയിൽ ഇന്ന് കൂടിയാലോചന നടക്കും.