ലകനൗ: ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്‌സെയേയും, മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറിനേയും പോലെ ഉളളവരെ മദ്രസകളില്‍ പോറ്റി വളര്‍ത്താറില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. രാജ്യത്തെ മദ്റസകളെ ‘ആധുനിക വല്‍ക്കരി’ക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അസംഖാന്റെ പ്രതികരണം.
നാഥൂറാം ഗോഡ്‌സെയുടെ സ്വഭാവം ഉളളവരെയോ, പ്രജ്ഞാ സിങ് താക്കൂറിന്റെ വ്യക്തിത്വം ഉളളവരെയോ മദ്രസകളില്‍ വളര്‍ത്താറില്ല. ഗോഡ്‌സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്നാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്. ഭീകരവാദ കുറ്റം ചുമത്തിയവരെ ആദരിക്കിന്ന്‍ വ്യക്തമാക്കണമെന്നും അസംഖാന്‍ പറഞ്ഞു.
മതപരമായ വിദ്യാഭ്യാസം മദ്രസകളില്‍ നല്‍കുന്നുണ്ട്. ഇതേ മദ്രസയിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. ഇതായിരുന്നു എപ്പോഴും ചെയ്തിരുന്നത്. മദ്രസകളെ സഹായിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉദ്ദേശമെങ്കില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും അസംഖാന്‍ കൂട്ടിച്ചേര്‍ത്തു.