ന്യൂഡൽഹി ∙ ഒടുവില്‍ ആ സ്വാമിയും മോഡിയോട് പറഞ്ഞിരിക്കുകയാണ് - ഇന്ധനവില കുറച്ചില്ലെങ്കില്‍ വിവരം അറിയുമെന്ന് ! ദിനംതോറും ഉയരുന്ന എണ്ണ വില നിയന്ത്രിക്കാന്‍ നരേന്ദ്രമോദിയ്ക്കു കഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മോഡിയെ അധികാരത്തിലേറ്റാന്‍ പെടാപ്പാട് പെട്ട യോഗഗുരു ബാബാ രാംദേവിന്‍റെ മുന്നറിയിപ്പ്.
കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിർത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലീറ്ററിന് 40 രൂപയ്ക്കു വില്‍ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില നിയന്ത്രിച്ചില്ലെങ്കിൽ മോദി സര്‍ക്കാരിന് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താഴ്ന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തു കൂടിയായ ബാബാ രാംദേവിന്റെ രൂക്ഷവിമർശനം.
രാജ്യത്തെ സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോദിക്കു സാധിക്കും. കുതിക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിനറിയാം.
പ്രധാനമന്ത്രി എത്രയും വേഗം അതു ചെയ്‌തേ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരു൦ - ബാബാ രാംദേവ് പറഞ്ഞു. ഇതോടെ മോഡിയുടെ സ്വന്തം ആളുകള്‍പോലും ഇന്ധന വിലക്കയറ്റത്തെ തള്ളി പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.