പട്ന: കഴിഞ്ഞ ദിവസമാണ് ബീഹാറില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വരന്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്തത് മുന്നൂറിലേറെ ആളുകളെങ്കില്‍ വരന്‍ ദിവസങ്ങള്‍ക്കുള്ളില്‍ കടുത്ത പനി ബാധിച്ചു മരിച്ചപ്പോള്‍ സംസ്‌കാരത്തിനെത്തിയത് ഇരുന്നൂറിലേറെ ആളുകള്‍.
ഈ വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്കു കോവിഡ് പടര്‍ന്നെന്നാണു സംശയിക്കുന്നത്. കടുത്ത പനിയോടെയാണ് വരന്‍ വിവാഹവേദിയിലെത്തിയിരുന്നത്. മുന്നൂറിലധികം പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
പട്ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനിൽ ജൂൺ 15നാണ് വിവാഹം നടന്നത്. വരനായ സോഫ്റ്റ്‌വെയർ എൻജിനീയറിന് കടുത്ത പനിയുണ്ടായിരുന്നു. മേയ് അവസാനം നാട്ടിലെത്തിയ ഇയാൾക്ക് വിവാഹത്തലേന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പനി മുർച്ഛിച്ചതോടെ വിവാഹം മാറ്റിവയ്ക്കാമെന്ന അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ തയാറെടുപ്പുകൾ എല്ലാം പൂർത്തിയായതിനാൽ വിവാഹം മാറ്റിവയ്ക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കുടുബക്കാർ അഭിപ്രായപ്പെട്ടു.
ഇതേത്തുടർന്നാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പാരസെറ്റാമോൾ കഴിച്ചാണ് യുവാവ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹശേഷം സ്ഥിതി ഗുരുതരമായതോടെ 17ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ യുവാവ് മരിച്ചു. കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്കരിച്ചതിനാൽ ഇയാൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല.
എന്നാൽ വിവാഹത്തിൽ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മറ്റുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കിയിരിക്കുകയാണ്. യുവാവിന്റെ ഭാര്യയടക്കം അടുത്ത കുടുംബക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.