പാട്ന: ബീഹാറിലെ മുസാഫർപൂരിന് പിന്നാലെ കൂടുതല്‍ ജില്ലകളിലേക്ക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നു. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈശാലിയിലെ ഹാജിപ്പൂരില്‍ പതിനഞ്ച് കുട്ടികളെത്തി. സമസ്തിപൂരില്‍ രോഗ ലക്ഷണങ്ങളുമായെത്തിയ ഏഴുകുട്ടികളില്‍ മൂന്നുപേരെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. അതിലൊരു കുട്ടി മരിച്ചു.
ബങ്കയിലെ കട്ടോരിയ ഗ്രാമത്തില്‍ രണ്ട് വയസ്സുള്ള കുട്ടി മരിച്ചതോടെ ആരോഗ്യ വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കി. മുസഫര്‍പൂരിനോട് ചേര്‍ന്ന് നില്‍ക്കുന്ന റാഞ്ചിയിലും ജില്ലാ ഭരണകൂടം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 128 കുട്ടികള്‍ മരിച്ച മുസഫര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന 24 കുട്ടികളുടെ നില ഗുരുതരമാണ്