അമരാവതി: എല്ലാ പാസ്റ്റര്‍മാര്‍ക്കും 5,000 രൂപ പ്രതിമാസം പാരിതോഷികം നല്‍കാനുള്ള ആന്ധ്രയിലെ ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ആഗസ്ത് 27 ന് ആന്ധ്ര സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പില്‍ സംസ്ഥാനത്തെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ ഓണറേറിയം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരെയും മജിസ്ട്രേട്ടുകളെയും അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്ന്.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണിതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം, ആന്ധ്രാ സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഓരോ പാസ്റ്ററിനും പ്രതിമാസം 5000 രൂപ സംസ്ഥാന ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതെന്ന് ബിജെപി വക്താവ് ലങ്ക ദിനകര്‍ ചോദിച്ചു. എന്നാല്‍ ഹിന്ദു പണ്ഡിറ്റുകള്‍ക്ക് അത്തരം അലവന്‍സ്സുകള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതിനുശേഷം ജറുസലേമിലേക്ക് പോയി. ഇത് അദ്ദേഹത്തിന്റെ സ്വകാര്യ സന്ദര്‍ശമാണെന്നാണ് പറഞ്ഞത്.
പക്ഷേ 30,000 ഡോളറിലധികം ഇസ്രായേലിലെ ഒരു ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കി. ഇപ്പോള്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ജറുസലേം യാത്രയ്ക്ക് ക്രിസ്ത്യാനികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തെപ്പോലെ എല്ലാ ക്രിസ്ത്യാനികള്‍ക്കും സംസ്ഥാന ഗവണ്‍മെന്റിന്റെ ഖജനാവില്‍ നിന്നുള്ള ഫണ്ടുമായി അവിടേക്ക് പോകാന്‍ അര്‍ഹതയുള്ളത് പോലെയാണ് മുഖ്യമന്ത്രി ജഗന്റെ സമീപനമെന്നും ദിനകരന്‍ പറഞ്ഞു.
തീര്‍ത്ഥാടനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് അത്തരം സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അതേസമയം അവരുടെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ ഖജനാവിന് വരുമാനമുണ്ടാക്കുന്ന യന്ത്രങ്ങളായി കണക്കാക്കുന്നുവെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.