പശ്ചിമ ബംഗാളില്‍ ബി.ജെ.പി.യുടെ രഥയാത്ര ആരെങ്കിലും തടഞ്ഞാല്‍ അവരെ രഥചക്രം കൊണ്ട് ചതച്ചരയ്ക്കുമെന്ന ഭീഷണിയുമായി ബംഗാളി സിനിമാതാരവും ബി.ജെ.പി. നേതാവുമായ ലോക്കറ്റ് ചാറ്റര്‍ജി. മാല്‍ഡയില്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് നേതാവിന്റെ വിവാദ പരാമര്‍ശം. ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കനായാണ് രഥയാത്ര. ഇത് തടയാന്‍ ശ്രമിക്കുന്നവര്‍ രഥത്തിന്റെ ചക്രത്തിനടിയില്‍ ചതഞ്ഞരയും. ലോക്കറ്റ് പറഞ്ഞു.
ഡിസംബര്‍ 5, 6, 7 എന്നീ ദിവസങ്ങളില്‍ നടക്കുന്ന രഥയാത്രകൾ സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയാകും കടന്ന് പോകുക. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന രഥയാത്രയുടെ സമാപന ദിവസം നരേന്ദ്ര മോദിയെ കൊണ്ടു വന്ന് വലിയ രീതിയിൽ പൊതുയോഗം നടത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
വിവാദ പ്രസംഗങ്ങളിലൂടെ ലോക്കറ്റ് ചാറ്റര്‍ജി മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ഇന്ത്യയിൽ ബോംബ് നിർമ്മിക്കുകയാണെന്നും ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്നുള്ള വിവാദ പരാമർശം ലോക്കറ്റ് നടത്തിയിരുന്നു. കൂടാതെ 2016-ൽ പോളിങ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലോക്കറ്റ് ചാറ്റർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തിരുന്നു.