തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബിജെപി തിരുവനന്തപുരം ജില്ലാനേതൃയോഗത്തില്‍ നേതാക്കളുടെ ഏറ്റുമുട്ടല്‍. ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്, എസ് സുരേഷ്, ജെആര്‍ പത്മകുമാര്‍ എന്നിവര്‍ തമ്മിലാണ് വാക്‌പോര് നടന്നത്. ജില്ലയിലെ തോല്‍വി പാര്‍ട്ടിക്കി കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന പ്രസിഡൻ് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
ഏക സിറ്റിംഗ് സീറ്റ് ഉള്ള ജില്ല, അതിനൊപ്പം മറ്റുചില അട്ടിമറികള്‍ കൂടിയായിരുന്നു തിരുവനന്തപുരത്ത് ബിജെപി ഇത്തവണ പ്രതീക്ഷിച്ചത്. എന്നാല്‍ ഉള്ള നേമം സീറ്റ് നഷ്ടപ്പെട്ടെന്ന് മാത്രമല്ല, പ്രതീക്ഷ പുലര്‍ത്തിയിരുന്ന പല മണ്ഡലങ്ങളിലും വോട്ടും കുറഞ്ഞു.
തിരിച്ചടി വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാനേതൃയോഗത്തില്‍ മണ്ഡലം പ്രസിഡന്റുമാരുടെ റിപ്പോര്‍ട്ട് അവതരണത്തിന് ഇടയിലാണ്
നേതാക്കള്‍ പരസ്പരം പഴിചാരി ഏറ്റുമുട്ടിയത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു വാക്‌പോര്.
എന്‍എസ്എസ് വോട്ടുകള്‍ ചോര്‍ന്നു എന്നതാണ് മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. നെടുമങ്ങാടെ തോല്‍വിയില്‍ സ്ഥാനാര്‍ത്ഥി ജെആര്‍ പത്മകുമാറിനെതിരെ മണ്ഡലം പ്രസിഡന്റ് വിമര്‍ശനം ഉന്നയിച്ചു.
എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ സഹായം തനിക്ക് ലഭിച്ചില്ലെന്ന് പത്മകുമാര്‍ തിരിച്ചടിച്ചു. വട്ടിയൂര്‍ക്കാവിലെ പ്രകടനത്തെ ചൊല്ലി ജില്ലാ പ്രസിന്റും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി രാജേഷും സംസ്ഥാന സെക്രട്ടറി എസ് സുരേഷും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.
ഉപതെരഞ്ഞെടുപ്പിനേക്കാൾ വോട്ടുയർത്താൻ തനിക്ക് കഴിഞ്ഞെന്ന വിവി രാജേഷിന്റെ പ്രസ്താവനയാണ് അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എസ് സുരേഷിനെ ചൊടിപ്പിച്ചത്.
അന്ന് സീറ്റ് മോഹിച്ച രാജേഷ് ഉള്‍പ്പെടെയുള്ളവർ തന്നെ സഹായിച്ചില്ലെന്ന് സുരേഷ് ആരോപിച്ചു. മണ്ഡലത്തിൽ ഇത്തവണ പാർട്ടി വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ.
നേമത്ത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫിലേക്ക് പോയി. ഇതാണ് തോൽവിക്ക് കാരണം. കഴക്കൂട്ടത്ത് സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് തിരിച്ചടി ആയെന്ന വിമർശനമാണ് ഉയർന്നത്. ശോഭാ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല.
കൈവശമുണ്ടായിരുന്ന മണ്ഡലം നഷ്ടപ്പെട്ടത് ഉള്‍പ്പെടെ ജില്ലയിലേറ്റ തിരിച്ചടി ഗൗരവത്തോടെ കാണുന്നെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ കോര്‍കമ്മറ്റി യോഗം ചേരുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.