ഡല്‍ഹി : എൻഡിഎ സഖ്യം റെക്കോർഡ് ഭൂരിപക്ഷം നേടിയ ശേഷം, സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ദിവസം മുമ്പ്, 2019 മെയ് 29-ന്, നരേന്ദ്രമോദിക്കയച്ച കത്തിൽ അരുൺ ജെയ്റ്റ്‌ലി ഇങ്ങനെ കുറിച്ചിരുന്നു...
" അഞ്ചുവർഷം അങ്ങയുടെ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഒന്നാം എൻഡിഎ സർക്കാരിന്റെ ഭാഗമായും, പിന്നീട് പ്രതിപക്ഷത്തിരുന്നും നിർവഹിക്കാൻ കഴിഞ്ഞ ദൗത്യങ്ങൾ എന്റെ ജീവിതത്തെ സഫലമാക്കി. കഴിഞ്ഞ ഒന്നരവർഷത്തോളമായി ആരോഗ്യം ഏറെ മോശമാണ്.
അതൊന്നു മെച്ചപ്പെടും വരെ, ചികിത്സയിലും വിശ്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുണ്ട്. അതുകൊണ്ട് ദയവായി എനിക്ക് ഈ മന്ത്രിസഭയിൽ ഒരു ഉത്തരവാദിത്തവും തരരുതേ.." ആ കത്ത്, ഏറെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. മാധ്യമങ്ങൾ പുതിയ ധനമന്ത്രിക്കുമേൽ ഫോക്കസ് ചെയ്തു. അരുൺ ജെയ്റ്റ്‌ലി മറവിയിലേക്ക് പിൻവാങ്ങി. എന്നാൽ അത്ര എളുപ്പം മറക്കാവുന്ന ഒരു മുഖമല്ലായിരുന്നു എൻഡിഎയുടെ നിരയിൽ അരുൺ ജെയ്റ്റ്‌ലി എന്ന നേതാവിന്റേത്.
ജെയ്റ്റ്‌ലിയുടെ ജനനം പഞ്ചാബിലായിരുന്നു. പാകിസ്താന്റെ ഭാഗമായ പഞ്ചാബിൽ. രണ്ടു തലമുറമുമ്പ്, അതായത് ജെയ്റ്റ്‌ലിയുടെ മുത്തച്ഛനും മുത്തശ്ശിയും കഴിഞ്ഞുപോന്നത് അവിടെയായിരുന്നു. എട്ടുമക്കളായിരുന്നു അവർക്ക്. ഭർത്താവ് മധ്യവയസ്സിൽ തന്നെ മരിച്ചു. അതോടെ മക്കളെ പോറ്റേണ്ട ചുമതല മുത്തശ്ശിക്ക് വന്നുപെട്ടു. അവർ തന്റെ നിലനിൽപ്പിന് ഒരേയൊരു വഴി മാത്രമേ കണ്ടുള്ളൂ.
മക്കളെ നല്ലപോലെ പഠിപ്പിക്കുക. കഠിനമായി അദ്ധ്വാനിച്ച് അവർ തന്റെ മക്കളിൽ നാലുപേരെ അഭിഭാഷകരാക്കി. അവരുടെ വിവാഹങ്ങൾ നടത്തി. അങ്ങനെയിരിക്കെയാണ് വിഭജനം വരുന്നത്. വിഭജനാനന്തരം ജെയ്റ്റ്‌ലി കുടുംബം പാകിസ്ഥാനിൽ അഭയാർത്ഥികളെപ്പോലെയാണ് കണക്കാക്കപ്പെട്ടത്.