Advertisment

ഒവൈസിയെ ഒഴിവാക്കിയാല്‍ ടിആര്‍എസിനെ പിന്തുണയ്ക്കാം; തെലങ്കാനയില്‍ പുതിയ തന്ത്രവുമായി ബിജെപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ നീക്കത്തിന്റെ സൂചനകള്‍ നല്‍കി ബിജെപി. നിലവിലെ ഭരണകക്ഷിയായ ടിആര്‍എസിന് പിന്തുണ അറിയിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടെ പിന്തുണയില്ലാതെ തെലങ്കാനയില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. ലക്ഷ്മണ്‍ പറഞ്ഞു.

Advertisment

publive-image

തെലുങ്ക് രാഷ്ട്രസമിതി അവരുടെ നിലപാട് വ്യക്തമാക്കണം. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനുമായി (എഐഎംഐഎം) തെലുങ്ക് രാഷ്ട്ര സമിതി സഖ്യം തുടരുകയാണെങ്കില്‍ ബിജെപി പിന്തുണയ്ക്കില്ല. കോണ്‍ഗ്രസല്ലാത്ത, മജ്‌ലിസ് അല്ലാത്ത കക്ഷികളുടെ ഒപ്പം ബിജെപി നില്‍ക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്രമോദിയുമാണ്. തെലങ്കാനയില്‍ ഒരു പാര്‍ട്ടിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെലുങ്ക് രാഷ്ട്ര സമിതി ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ്, ടിഡിപി കക്ഷികളുടെ ‘മഹാകൂടമി’ സഖ്യവുമായി രഹസ്യധാരണയുണ്ടാക്കിയാണ് കെസിആര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തേ ബിജെപിയും ആരോപിച്ചിട്ടുണ്ട്.

അതേസമയം പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ടിആര്‍എസിനൊപ്പമാണു നില്‍ക്കുന്നത്. നേരത്തേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ ‘ക്ഷണിച്ചുവരുത്തിയ’ ചന്ദ്രശേഖര്‍ റാവു തന്നെ തെലങ്കാനയില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചനം. 119 അംഗ നിയമസഭയില്‍ ടിആര്‍എസ് യഥാക്രമം 50-65, 66 സീറ്റുകള്‍ നേടുമെന്നാണു റിപ്പബ്ലിക് ടിവി, ടൈംസ് നൗ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. ടിവി 9 തെലുഗു, ഇന്ത്യ ടുഡെ പ്രവചനങ്ങളും ഭരണകക്ഷിക്കൊപ്പം തന്നെ. തെലങ്കാനയില്‍ മഹാകൂടമിയും ടിആര്‍എസും തമ്മില്‍ ശക്തമായ പോരാട്ടമായിരിക്കുമെന്നും പ്രവചനങ്ങളുണ്ട്.

തെലുങ്കാന രാഷ്ട്രസമിതിയുമായി സഖ്യത്തിനില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 73.20 ശതമാനമാണ് തെലങ്കാനയിലെ പോളിങ് ശതമാനം. ഡിസംബര്‍ 11 നാണ് മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാനയിലും വോട്ടെണ്ണല്‍ നടക്കുക.

Advertisment