മംഗളൂരു : വിമാനത്താവളത്തിൽ ബോംബ് സാമഗ്രികൾ വച്ച കേസിൽ ഉഡുപ്പി മണിപ്പാൽ സ്വദേശി ആദിത്യ റാവു (36) ബെംഗളൂരുവിൽ കീഴടങ്ങി. ബെംഗളൂരു നൃപതുംഗ റോഡിലെ ഡിജി ആൻഡ് ഐജി ഒാഫിസിലാണ് ഇന്ന് രാവിലെ കീഴടങ്ങിയത്.
ഇയാൾ വിമാനത്താവളത്തിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ഹൽസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ശേഷം മംഗളൂരുവിലേക്കു കൊണ്ടുവരും. സ്ഫോടക വസ്തു നിർമിച്ചത് യുട്യൂബ് നോക്കിയാണെന്ന് ആദിത്യ റാവു പൊലീസിനോട് വെളിപ്പെടുത്തി.
എൻജിനീയറിങ്, എംബിഎ ബിരുദധാരിയാണ്. 2018 ൽ വ്യാജ ബോംബ് ഭീഷണിക്കേസിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ആറു മാസം ജയിലിലായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലിക്ക് അപേക്ഷിച്ചിരുന്നു.
രേഖകളില്ലാത്തതിനാൽ നിയമനം ലഭിച്ചില്ല. തുടർന്നാണ് 2018 ഒാഗസ്റ്റ് 30ന് ബെംഗളൂരു വിമാനത്തിൽ നിർത്തിയിട്ട വിമാനത്തിൽ ബോംബ് വച്ചതായി ഭീഷണി മുഴക്കിയത്. അതിനുശേഷം പിന്നെയും പല തവണ ഇയാൾ ബോംബ് ഭീഷണികൾ നടത്തിയിരുന്നതായി പൊലീസ് പറയുന്നു.