മിച്ചിഗണ്‍: കൊറോണ വൈറസ് നിയന്ത്രണ നയങ്ങളിൽ പ്രകോപിതരായി, മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മറെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ആറ് വലതുപക്ഷ തീവ്രവാദികൾക്കെതിരെ വ്യാഴാഴ്ച കേസെടുത്തു.
മിഷിഗൺ നിവാസികളായ ആദം ഫോക്സ്, ടൈ ഗാർബിൻ, കാലെബ് ഫ്രാങ്ക്സ്, ഡാനിയൽ ഹാരിസ്, ബ്രാൻഡൻ മൈക്കൽ-റേ കാസെർട്ട, ഡെലവെയറിലെ ബാരി ക്രോഫ്റ്റ് ജൂനിയർ എന്നിവർക്കെതിരെയാണ് ഫെഡറൽ ഗ്രാൻഡ് ജൂറി ഗൂഢാലോചനാ കുറ്റം ചുമത്തിയത്. ഈ കുറ്റത്തിന് പരമാവധി ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിക്കുക എന്ന് യുഎസ് അറ്റോർണി ആൻഡ്രൂ ബിർജ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ മിഷിഗണിലെ അവധിക്കാല വസതിയിൽ നിന്ന് വിറ്റ്മറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബറിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഡമോക്രാറ്റിക് ഗവർണർക്കെതിരെ തങ്ങളുടെ കക്ഷികള്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.
ഒക്ടോബറിൽ നടന്ന കോടതി വാദം കേൾക്കുന്നതിനിടെ എഫ്ബിഐ സ്‌പെഷ്യൽ ഏജന്റ് റിച്ചാർഡ് ട്രാസ്ക് ആറ് പേരും അർദ്ധസൈനിക സംഘടനകളുമായി ബന്ധമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഒഹായോയിലെ ഡബ്ലിനിൽ ജൂൺ മാസത്തിൽ നടന്ന യോഗത്തിൽ വിർജീനിയ ഡമോക്രാറ്റിക് ഗവർണർ റാള്‍ഫ് നോർത്താമിനേയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു എന്ന് ട്രാസ്‌ക് പറഞ്ഞു.
“പൊതുതാല്പര്യ ലക്ഷ്യങ്ങൾ” നിറവേറ്റുന്നതിന് മിഷിഗൺ നഗരമായ ഗ്രാൻഡ് റാപ്പിഡ്സിൽ ഒരുമിച്ചു കൂടാന്‍ “വോൾവറിൻ വാച്ച്മാൻ” എന്ന മിഷിഗൺ ഗ്രൂപ്പിന്റെ നേതാവായ ആദം ഫോക്സും ടൈ ഗാർബിനും സമ്മതിച്ചതായും കുറ്റപത്രം പറയുന്നു.
വിറ്റ്മറുടെ വീട് നിരീക്ഷിക്കാനുള്ള പദ്ധതികളും അവരുടെ സുരക്ഷാ വിശദാംശങ്ങൾക്കെതിരായുള്ള തന്ത്രങ്ങളും വിവരിക്കുന്നതിനൊപ്പം, പോലീസിനെയും നിയമപാലകരേയും അകറ്റി നിര്‍ത്തുന്നതിന് വിറ്റ്മറുടെ വീടിനടുത്തുള്ള ഒരു പാലം തകര്‍ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
ഒക്ടോബർ 7 ന് മിഷിഗണിലെ യിപ്‌സിലാണ്ടിയിൽ ഒരു രഹസ്യ എഫ്ബിഐ ഏജന്റിനെ കാണാനും സ്‌ഫോടക വസ്തുക്കളും മറ്റ് സാധനങ്ങളും വാങ്ങാനും നാല് അംഗങ്ങളും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.