മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുൻ അഡീഷനൽ സോളിസിറ്റർ ജനറലുമായ വികാസ് സിങ്. എഫ്ഐആർ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാർഥ് പിഥാനി കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പട്നയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ അദ്ദേഹം റിയ ചക്രവർത്തിയെ സഹായിക്കാൻ തുടങ്ങി – വികാസ് സിങ് പറയുന്നു.
എഫ്ഐആർ ഫയൽ ചെയ്യുന്നതുവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന പിഥാനി സുശാന്തിന് വിഷാദരോഗമുണ്ടായിരുന്നുവെന്നും അത് ആത്മഹത്യയാണെന്നും കുടുംബത്തോട് നിരന്തരം പറഞ്ഞിരുന്നു. കുടുംബം ഇതു വിശ്വസിക്കുകയും ചെയ്തു. എന്നാൽ സുശാന്തിന്റെ പിതാവ് എഫ്ഐആർ ഫയൽ ചെയ്തതോടെ ഇയാൾ എഫ്ഐആറിന്റെ പകർപ്പ് ഇമെയിലായി റിയയ്ക്ക് അയച്ചുനൽകി. ആ സമയത്താണ് സുശാന്തിന്റെ കൊലപാതകമാണെന്ന ചിന്ത കുടുംബത്തിനുണ്ടായത്. തീർച്ചയായും സുശാന്തിന്റേത് കൊലപാതകമാകുന്നതിനുള്ള സാധ്യത വളരെ വളരെയാണ് – സിങ് പറഞ്ഞു.
സുശാന്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വൈരുദ്ധ്യങ്ങളുണ്ട്. റിപ്പോർട്ടിൽ തൂങ്ങിമരണത്തിന്റേതായ ലക്ഷണങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ നഖങ്ങൾ പോലും പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വളരെ മോശം പേരുള്ള ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം ചെയ്തിരുന്നത്.
കാശുകൊടുത്താൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്നതിന് പേരുകേട്ട സ്ഥാപനമാണത്. സുശാന്ത് തൂങ്ങിമരിച്ചത് എങ്ങനെയാണ് തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കാതെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകിയിരുന്നത്. കൃത്യമായ കണ്ടെത്തലിൽ എത്താൻ സഹായിക്കുന്ന ഏജൻസിയാണ് സിബിഐയെന്നും വികാസ് പറയുന്നു.
സുശാന്ത് തൂങ്ങിയതെന്നു പറയപ്പെടുന്ന തുണിക്കു പുറമെ അദ്ദേഹത്തിന്റെ ശരീരത്തിൽ സംശയാസ്പദമായ മുറിപ്പാടുമുണ്ടായിരുന്നു. ബെൽറ്റ് ഉപയോഗിച്ച് വരുത്തുന്ന തരത്തിലൂള്ള മുറിപ്പാടാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്തിയത്. നായ്ക്കളുടെ തുടലോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ബെൽറ്റിന്റേയാണോ ആ പാടെന്നതിൽ വ്യക്തതയില്ലെന്നും അഭിഭാഷകന്‍ പറയുന്നു.