ചെന്നൈ: വ്യാജവാർത്ത പ്രചരണത്തിന് എതിരെ എസ്പിബിയുടെ മകൻ ചരൺ രംഗത്ത്. ‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങൾ നിർത്തൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തി മകൻ ചരണിന്റെ അപേക്ഷയാണ്.
ആശുപത്രിയിൽ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും ഒടുവിൽ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തിൽ വ്യാജപ്രചാരണം ശക്തമായിരുന്നു. ഇതിനെതിരെയാണ് ചരൺ രംഗത്തുവന്നത്.
പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ആശുപത്രിയിൽ ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള ബില്ലുകൾ അടച്ചിരുന്നു. പക്ഷേ ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ്
ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതർ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ നിർത്തൂ.’– ചരൺ അപേക്ഷിക്കുന്നു